തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തി കാട്ടാക്കടയിൽ എത്തിയ ശേഷം മായത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ ഇരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ഇടിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തി കാട്ടാക്കടയിൽ എത്തിയ ശേഷം മായത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലെത്തിയ ശേഷമുള്ള സർവീസിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സമീപത്തെ തൂണിൽ സ്ഥാപിച്ചിരുന്ന ബോർഡ് ഇളകിത്തെറിച്ച് ഇവിടെ ഇരുന്ന യാത്രക്കാരുടെ ശരീരത്തിൽ പതിക്കുകയും ഇവർക്ക് കൈക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. ശക്തമായ ഇടിയെത്തുടർന്ന് തകർന്ന ബസിന്റെ ചില്ലുകൾ മായം ഭാഗത്തേക്ക് പോകാനായി കാത്തുനിന്നിരുന്ന യാത്രക്കാരുടെ പുറത്തേക്കാണ് പതിച്ചത്. സമയത്ത് സിമന്റ് ബാരിക്കേഡിൽ തടയാനായതുകൊണ്ട് മാത്രമാണ് വലിയൊരു അപകടവും ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.