
കൊച്ചി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി താമരശ്ശേരി രൂപത. മാർച്ച് 31 വരെ ഇടവക ധ്യാനങ്ങൾ അടക്കം ഒന്നും നടത്തരുതെന്ന് താമരശ്ശേരി രൂപത നിർദ്ദേശം നൽകി. വിശുദ്ധ കുർബാന കൈകളിൽ മാത്രമേ നൽകാവൂ എന്നും നിർദ്ദേശമുണ്ട്. രോഗ ലക്ഷണം ഉള്ളവർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അടക്കം പള്ളിയിലേക്ക് വരരുതെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.
സൺഡേ ക്ലാസുകൾ, ഇടവക ധ്യാനം, കുടുംബ കൂട്ടായ്മകൾ, ബൈബിൾ കൺവെൻഷനുകൾ എന്നിവയ്ക്കും മാർച്ച് 31 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ പടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തി. മുഖ്യമന്ത്രിയുടെയും കെസിബിസിയുടെയും നിര്‍ദേശങ്ങളെ മാനിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കൃപാസനത്തില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ഉടമ്പടി ഉള്‍പ്പെടെ എല്ലാ ശുശ്രൂഷകളും നിര്‍ത്തുകയാണെന്നാണ് കൃപാസനം അധികൃതര്‍ അറിയിച്ചത്.
നേരത്തെ, കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത രംഗത്ത് വന്നിരുന്നു. പള്ളികളില്‍ കുര്‍ബ്ബാന അര്‍പ്പണം മാത്രം മതിയാകുമെന്ന് ചങ്ങനാശ്ശേരി അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സംസ്കാരച്ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് കടക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും ഉള്‍പ്പടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ചടങ്ങുമാത്രമാക്കാന്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam