ഇതിനു പുറമെ, കേസിലെ വിചാരണ വിവരങ്ങൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ദിലീപ് നൽകിയ ഹർജികളും കോടതി ഇന്ന് പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികള്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി നല്‍കിയതുള്‍പ്പടെ ആറ് ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസിന്‍റെ വിചാരണയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ സംപ്രേഷണ ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ എട്ടാം പ്രതിയായിരുന്ന ദിലീപ് നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണനയില്‍ വരും. ഹര്‍ജികളില്‍ വാദം കേട്ട ശേഷം കോടതി അലക്ഷ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി ഹര്‍ജികള്‍ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഹൈക്കോടതിയ്ക്ക് കൈമാറും.

യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിക്കുകയും അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനാണ് ആർ. ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ, കേസിലെ വിചാരണ വിവരങ്ങൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ദിലീപ് നൽകിയ ഹർജികളും കോടതി ഇന്ന് പരിശോധിക്കും. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം.

ഹർജികളിൽ വാദം കേട്ട ശേഷം കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടാൽ തുട നടപടികൾക്കായി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവ ഹൈക്കോടതിയിലേക്ക് കൈമാറും. കേസിലെ വിധി വന്നതിന് പിന്നാലെ ഈ പരാതികളിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണ്ണായകമാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടെങ്കിലും പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.