ചരക്ക് വണ്ടികൾ അതിര്‍ത്തിയിൽ അണുവിമുക്തമാക്കും; കേരള തമിഴ്നാട് ധാരണ

By Web TeamFirst Published Mar 29, 2020, 12:34 PM IST
Highlights

സംസ്ഥാനം പച്ചക്കറി ക്ഷാമത്തിലേക്ക് എത്താതിരിക്കാനാണ് അന്തർസംസ്ഥാന ചർച്ചയ്ക്ക് കേരളം മുൻകൈ എടുത്തത്. 

പാലക്കാട്: കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധന ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ . പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്നാട് സര്‍ക്കാരുമായി കേരളം ധാരണയിലെത്തി. കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട്ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ അതിര്‍ത്തികൾ തമിഴ്നാട് അടച്ചിട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ചരക്ക് നീക്കം സുഗമമാക്കാനുള്ള ധാരണയിലേക്ക് കേരളവും തമിഴ്നാടും എത്തുന്നത്. 

പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ ശേഖരിക്കാൻ തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അതിര്‍ത്തിയിൽ അണുവിമുക്തമാക്കും. കേരളത്തിലേക്ക് തിരിച്ചെത്തുന്ന വാഹനങ്ങളും ഇത് പോലെ തന്നെ ചെയ്യും. നടുപ്പുണി ചെക്പോസ്റ്റിൽ മന്ത്രി കെ കൃഷ്ണൻകുട്ടി, തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ പൊളളാച്ചി ജയരാമൻ, ഇരുസംസ്ഥാനങ്ങളിലെയും ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. 

കേരളത്തിൽ നിന്ന് അതിർത്തി കടക്കുന്ന അവശ്യ സേവനങ്ങൾക്കുളള വാഹനങ്ങൾ പരിശോധിക്കാൻ തഹസിൽദാർ, ജനപ്രതിനിധികൾ,എന്നിവരടങ്ങുന്ന സംഘത്തെ 7 ചെക്പോസ്റ്റുകളിലും വിന്യസിക്കും. 

നേരത്തെ തമിഴ്നാട് അതിര്‍ത്തി അടച്ചിട്ടതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് മൂന്നിലൊന്നായി കുറ‍ഞ്ഞിരുന്നു. വിലക്കയറ്റത്തിനും അവശ്യസാധന ക്ഷാമത്തിനും സാധ്യത മുന്നിൽ കണ്ടാണ് അന്തര്‍സംസ്ഥാന ചര്‍ച്ച. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!