
കൽപ്പറ്റ: വയനാട് ജില്ലയിലെ മാനന്തവാടിയിൽ കൊവിഡുമായി ബന്ധപ്പെട്ട വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി. സംഭവത്തിൽ വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പൊലീസിന്റേതാണ് നടപടി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനർ സെമിനാരിയിലാണ് കൂട്ടപ്രാർത്ഥന നടത്തിയത്. രണ്ട് കന്യാസ്ത്രീകളും , രണ്ട് വൈദികരും അടക്കം 10 പേർക്കെതിരെയാണ് കേസെടുത്തത്. എല്ലാവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
നിരോധനാജ്ഞ ലംഘിച്ച് പ്രാർത്ഥന നടത്തിയതിന് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ സിലോൺ പെന്തകോസ്ത് സഭാ പാസ്റ്റർ അടക്കം ആറ് പേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസ്സെടുത്തു.
പത്തനംതിട്ടയിൽ ദുബൈയിൽ നിന്നെത്തിയ യുവാവിനെ വീട്ടിലിരിക്കാതെ കറങ്ങി നടന്നതിന് പൊലീസ് കസ്റ്റഡിൽ എടുത്തു. പത്തനംതിട്ട സെൽട്രൽ ജംഗ്ഷനിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മാർച്ച് രണ്ടിനാണ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്.
മുസ്ലിം ലീഗ് നേതാവ് അഡ്വ നൂർബിന റഷീദിനും മകനുമെതിരെ കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് 50 ഓളം ആളുകളെ പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയതിനുമാണ് കേസ്. ഈ മാസം 14നാണ് നൂർബിനയുടെ മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ 50 ൽ അധികം ആളുകൾ പങ്കെടുക്കരുതെന്നാണ് സർക്കാർ നിർദ്ദേശം.
നൂർബീന റഷീദിന്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു വിവാഹം. ഇവർക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന് പരാതി നൽകിയിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് നൂർബിന. മുൻ വനിതാ കമ്മീഷൻ അംഗവുമാണ് ഇവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam