
കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി. ഡോക്ടർമാരടക്കം നാൽപ്പതോളം പേരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്. ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റി.
ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ ഫാർമസിസ്റ്റിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ അൻപതോളം ജീവനക്കാർ നിരീക്ഷണത്തിൽ പോയി. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉണ്ണികുളം, കരുമല വാർഡുകളിൽ രോഗിയുമായി സമ്പർക്കത്തിലായവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ സ്റ്റാഫ് നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വടകരയിൽ കൊവിഡ് കെയർ സെന്‍ററിൽ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകനും വൈറസ് ബാധ കണ്ടെത്തി.
കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ ഞായറാഴ്ചകളിൽ ജില്ലാ കളക്ടർ ലോക്ഡൗൺ പ്രഖ്യാപിച്ചത്. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കാൻ പാടില്ല. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രയും പാടില്ല. ജില്ലയിൽ 11 പുതിയ നിയന്ത്രിത മേഖലകൾ കൂടി പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam