Covid Fraud : കൊവിഡ് കൊള്ള; കെയര്‍ സെന്‍ററിലേക്കുള്ള ഭക്ഷണത്തിൻ്റെ മറവിൽ ചെലവഴിച്ചത് ലക്ഷങ്ങൾ

Published : Dec 23, 2021, 11:19 AM ISTUpdated : Dec 23, 2021, 12:27 PM IST
Covid Fraud : കൊവിഡ് കൊള്ള; കെയര്‍ സെന്‍ററിലേക്കുള്ള ഭക്ഷണത്തിൻ്റെ മറവിൽ ചെലവഴിച്ചത് ലക്ഷങ്ങൾ

Synopsis

അഞ്ച് മാസം 250 പേർക്കായി 16 ലക്ഷം രൂപയാണ് ചെലവിട്ടത്. 20 പേരുണ്ടായിരുന്ന ഒരു ദിവസം ബിരിയാണിക്കായി 19 കിലോ ചിക്കനാണ് വാങ്ങിയത്.

തിരുവനന്തപുരം: കൊവിഡ് (Covid) കാലത്തെ സർക്കാർ കൊള്ളക്ക് ഒപ്പം തദ്ദേശ സ്ഥാപനങ്ങളും നടത്തിയത് കടും വെട്ട്. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍ററിലേക്ക് ഭക്ഷണത്തിൻ്റെ മറവിൽ മാത്രം ചെലവഴിച്ചത് ലക്ഷങ്ങൾ. അഞ്ച് മാസം 250 പേർക്കായി 16 ലക്ഷം രൂപയാണ് ചെലവിട്ടത്. 20 പേരുണ്ടായിരുന്ന ഒരു ദിവസം ബിരിയാണിക്കായി 19 കിലോ ചിക്കനാണ് വാങ്ങിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളനാട് പഞ്ചായത്ത് ആകെ 16 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ ഇരട്ടി രോഗികളുണ്ടായിരുന്ന സമീപ പഞ്ചായത്തുകളിലെ ചെലവ് 6 ലക്ഷം മുതൽ 8 ലക്ഷം വരെ മാത്രമാണെന്നും വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം 'കൊവിഡ് കൊള്ള' തുടരുന്നു.

ഇക്കഴിഞ്ഞ മെയ് മാസം ഒന്നാം തീയ്യതിയാണ് വെള്ളനാട് കൊവിഡ് രോഗികള്‍ക്കായി ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മെയ് മുതല്‍ സെപ്തംബര്‍ വരെ ആകെ 283 രോഗികളാണ് ഈ സെന്‍ററിലെത്തിയതെന്ന് വിവരാവകാശ രേഖയിലുണ്ട്. അതില്‍ 33 രോഗികള്‍ അതേ ദിവസം തന്നെ സിഎഫ്എല്‍ടിസിയിലേക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റ്റിലേക്കും മാറി. അങ്ങനെ 250 രോഗികളെ പ്രവേശിപ്പിച്ചു. അവര്‍ക്ക് വേണ്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടന്നു എന്നതിന്‍റെ തെളിവുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. അഞ്ച് മാസം കൊണ്ട് ആകെ ചെലവ് 16 ലക്ഷം. ജൂണ്‍ 20 ന് സെൻ്ററിലാകെ ഉണ്ടായിരുന്നത് 20 പേർ മാത്രമാണ്. അന്നേ ദിവസം ഉച്ചയ്ക്ക് വിളമ്പിയത് ബിരിയാണി. അതിനായി 19 കിലോ ചിക്കനാണ് വാങ്ങിയത്. മെയ് മാസം ആകെ വാങ്ങിയത് 400 കിലോഗ്രാം അരി. അതായത് ഒരു നേരം 13 കിലോഗ്രാം അരിയുടെ ചോറ് 20 പേര്‍ കഴിച്ചതെന്നാണ് കണക്കുകളഅ‍ പറയുന്നത്. വെളിച്ചെണ്ണയും പഞ്ചസാരയും പച്ചക്കറിയും പാലും എന്നുവേണ്ട മിക്കതും സാധാരണ മനുഷ്യര്‍ കഴിക്കുന്നതിന്‍റെ മൂന്നും നാലും മടങ്ങാണ് കണക്കിലെഴുതിയിരിക്കുന്നത്.

കൊവിഡ് സെന്‍ററിലേക്ക് വേണ്ട പലവ്യഞ്ജന സാധനങ്ങള്‍ പാലും മുട്ടയുമടക്കം എല്ലാം വാങ്ങിയത് വെള്ളനാട് ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നാണ്. വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ വെള്ളനാട് ശ്രീകണ്ഠനാണ് സൊസൈറ്റിയുടെ പ്രസിഡണ്ട്. ബില്ലിലും തിരിമറി നടന്നിട്ടുണ്ട്. ഒരേ ദിവസം തന്നെ ഓരോ സാധനങ്ങള്‍ രണ്ട് തവണ വാങ്ങിയിട്ടുണ്ട്. പക്ഷേ അതില്‍ പഞ്ചസാരക്ക് കാണിച്ചത് പല വിലയാണ്. ഒരു തവണ 40 രൂപ, അതേ ദിവസം വാങ്ങിയ മറ്റൊരു ബില്ലില്‍ 80 രൂപയാണ് വില കാണിച്ചിരിക്കുന്നത്. മെയ് രണ്ടിന് വാങ്ങിയ ബില്ലിന്‍റെ നമ്പര്‍ 231. തൊട്ടടുത്ത ദിവസം സാധനം വാങ്ങിയതിന്‍റെ ബില്ല് രണ്ട് നമ്പര്‍ കുറഞ്ഞ് 229 ആയി എന്നതും ക്രമക്കേട് വ്യക്തമാക്കുന്നതാണ്. ബില്ലുകളെല്ലാം പരിശോധനയൊന്നും കൂടാതെ പഞ്ചായത്ത് അതിവേഗം പാസ്സാക്കിയിട്ടുമുണ്ട്.

സമീപ പഞ്ചായത്തുകളായ അരുവിക്കര, ആര്യനാട്, പൂവച്ചല്‍ പഞ്ചായത്തുകള്‍ ഒരു കൊവിഡ് രോഗിക്ക് ശരാശരി 100 രൂപ മുതല്‍ 180 രൂപ വരെ ചെലവഴിച്ചപ്പോള്‍ വെള്ളനാട്ട് അത് 520 രൂപയാണ്. മഹാരോഗം മറയാക്കി കിട്ടുന്നവരെല്ലാം കയ്യിട്ട് വാരിയെന്നാണ് കെഎംസിഎല്‍ മുതല്‍ വെള്ളനാട് പഞ്ചായത്ത് വരെയുള്ള രേഖകള്‍ കാണിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ