
കാസർകോട്: കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട്ടെ ദൃശ്യമാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ എംഎൽഎയും ഐജിയും. മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനും ഐ ജി വിജയ് സാഖറെയുമാണ് മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഈമാസം 18 ന് മാധ്യമപ്രവർത്തകൻ എം സി ഖമറുദീനെ കണ്ടിരുന്നു. രണ്ട് ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎയോട് നിർദ്ദേശിച്ചിട്ടുണ്ട്.
രണ്ട് ദിവസം കൂടെ കഴിയുന്നതോടെ 14 ദിവസം കഴിയും. അതുകൊണ്ട് എംഎൽഎക്ക് ക്വാറന്റൈൻ നിർദ്ദേശമില്ല. 14 ദിവസം മുമ്പാണ് മാധ്യമപ്രവർത്തകൻ ഐ ജിയെ കണ്ടത്. അതിനാൽ, ഐജിക്കും ക്വാറന്റൈൻ നിർദ്ദേശമില്ല. ഇരുവരും സ്രവപരിശോധനക്ക് സാമ്പിൾ നൽകിയിട്ടുണ്ട്. അതേസമയം വിജയ് സാഖറെ സ്വയം ക്വാറന്റൈനിൽ പോയി പരിശോധന ഫലം വരുന്നത് വരെ ക്വാറന്റൈനിൽ തുടരും. കണ്ണൂരിലാണ് വിജയ് സാഖറെ ക്വാറന്റൈയിനിൽ പോയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദൃശ്യമാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ പത്ത് മാധ്യമപ്രവർത്തകരുടെ സ്രവം കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നു. ഇതിലാണ് ഒരു ദൃശ്യ മാധ്യമ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്നകാര്യം വ്യക്തമല്ല. മാധ്യമപ്രവർത്തകന് രോഗം സ്ഥിരീകരിച്ചതോടെ കാസർകോട്ടെ മുഴുവൻ മാധ്യമ പ്രവർത്തകരെയും പരിശോധനക്ക് വിധേയമാക്കും. മാധ്യമപ്രവർത്തകനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കാനുള്ള ആരോഗ്യവകുപ്പിന്റെ നടപടി പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam