കോട്ടയം: കോട്ടയത്ത് കൊവിഡ് ആശങ്കയേറുന്നു. ഏറ്റുമാനൂരിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67 പേരില്‍ നടത്തിയ ആന്‍റിജൻ പരിശോധനയിൽ 47 സമ്പിളുകളാണ് പോസ്റ്റീവായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചു. ഗൈനക്കോളജി വാർഡിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അതേസമയം, മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ഡോക്ടർമാരുടെ എണ്ണം 55 ആയി.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരിൽ കടകൾ വീണ്ടും അടയ്ക്കും. പച്ചക്കറി മൊത്ത വ്യാപാര ശാലയിലെ ജീവനക്കാരിൽ വലിയൊരു വിഭാഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ ഏറ്റുമാനൂർ മുനിസിപ്പൽ അധികൃതര്‍ നിർദ്ദേശം നല്‍കിയത്. ടൗണിലെ പലചരക്ക്, പച്ചക്കറി, മരുന്ന്, ഹോട്ടൽ, ബേക്കറി എന്നിവ ഒഴിച്ചുള്ള വ്യാപാരസ്ഥാപനങ്ങൾ ചൊവ്വാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് കൂടിയാണ് അടച്ചിടുക.
ഏറ്റുമാനൂർ - കോട്ടയം റോഡിൽ 101 കവല, വൈക്കം റോഡിൽ പട്ടിത്താനം കവല, പാലാ റോഡിൽ മംഗളം കലുങ്ക്, പേരൂർ റോഡിൽ കെ എൻ ബി, അതിരമ്പുഴ റോഡിൽ എംജിഎം സിനിമാസ് വരെയുള്ള പ്രദേശങ്ങളിലെ കടകൾ അടക്കാനാണ് നിർദ്ദേശം. ഹോട്ടൽ, ബേക്കറി സ്ഥാപനങ്ങളിൽ ആളുകളെ ഉള്ളിലിരുത്തി ഭക്ഷണം കഴിപ്പിക്കുവാൻ പാടില്ല. പാഴ്സൽ സർവീസ് മാത്രമേ പാടുള്ളൂ. ഭക്ഷണശാലകളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയും മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയും ആയിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam