
എറണാകുളം: കൊവിഡ് പ്രതിരോധത്തിന്റെ നല്ല മാതൃകയായി എറണാകുളം ചെല്ലാനം മോഡൽ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമുണ്ടായിരുന്നിടത്ത് നിന്ന് എട്ട് മുതൽ 20 ശതമാനം വരെയുള്ള മേഖലകളെ ഉൾപ്പെടുത്തുന്ന ബി കാറ്റഗറിയിലേക്ക് ചെല്ലാനമെത്തിയത് 23 ദിവസം കൊണ്ടാണ്.
കടലേറ്റത്തിന് മുമ്പേ ജില്ലയിലെ ഏറ്റവും കൂടിയ കൊവിഡ് കണക്കായിരുന്നു ചെല്ലാനത്തേത്. വേലിയേറ്റത്തോടെയിത് സംസ്ഥാനത്തെ തന്നെ ഉയർന്ന നിലയിലേക്കെത്തി. മെയ് 26 ന് ചെല്ലാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമായിരുന്നു. 14,15,16 വാർഡുകളിലുണ്ടായ കടൽക്ഷോഭത്തിൽ വീട് വിട്ടിറങ്ങിയവർക്ക് മാനദണ്ഡങ്ങൾ പാലിക്കാൻ പോയിട്ട് മാസ്ക് ധരിക്കാൻ പോലും ഇട കിട്ടിയില്ല.
മൂന്നുദിവസത്തോളം അസുഖബാധിതരടക്കം കൂട്ടത്തോടെ പുറത്തിറങ്ങിയതോടെയാണ് കൊവിഡുമങ്ങനെ കുത്തനെ കൂടിയത്. അങ്ങനെ കൂടിയിടത്ത് നിന്നിങ്ങനെ കുറച്ചെടുത്തത് പരിശോധന കൂട്ടിയും വാക്സീൻ കുത്തിവെപ്പ് കാര്യക്ഷമമാക്കിയുമാണ്. ആദ്യ ഘട്ടത്തിൽ വാക്സീനെടുക്കാൻ ആളെക്കിട്ടാതിരുന്ന ചെല്ലാനത്ത് ഇപ്പോൾ 45 വയസിന് മുകളിലുള്ള ഭൂരിഭാഗത്തിന്റെയും വാക്സിനേഷൻ പൂർത്തിയായി.
47000 ജനസംഖ്യയുള്ളതിൽ 14856 പേരും വാക്സിൻ കിട്ടി. വാക്സിൻ കേന്ദ്രങ്ങൾക്ക് സമീപം തന്നെ പരിശോധന സംവിധാനവും ഒരുക്കിയായിരുന്നു പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം. മൊബൈൽ യൂണിറ്റുകളടക്കം പ്രവർത്തിപ്പിച്ച് വാക്സിനേഷൻ വേഗത്തിലാക്കിയതും ഗുണകരമായി. 18 വയസിന് മുകളിലുള്ളവർക്ക് കൂടി കുത്തിവെപ്പ് തുടങ്ങിയാൽ പെർഫെക്ട് ഓകെയാക്കാം, ചെല്ലാനം മോഡലെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam