
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ ജൂണിൽ സ്കൂളുകൾ തുറക്കാനുള്ള സാധ്യത മങ്ങുന്നു. മെയ് മാസത്തിലെ രോഗപ്പകർച്ച കൂടി പരിശോധിച്ചാകും അന്തിമ തീരുമാനം. പുതിയ അധ്യയനവർഷത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് തന്നെയായിരിക്കും പ്രധാന പരിഗണന.
കൊവിഡ് അടുത്ത അധ്യയനവർഷത്തെ പഠനത്തെ കൂടി ബാധിക്കുമോ എന്നാണ് ആശങ്ക. സംസ്ഥാനത്ത് വീണ്ടും കുതിച്ചുയരുന്ന കൊവിഡ് വീണ്ടും പതിവ് അധ്യയനരീതികളെ ഒരിക്കൽ കൂടി തെറ്റിക്കാനാണ് സാധ്യത. ഈ രീതിയിൽ രോഗികളുടെ എണ്ണം കൂടിയാൽ ജൂണിൽ സ്കൂളുകൾ തുറക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോൾ പ്രധാന പരിഗണന എസ്എസ്എൽസ്-പ്ലസ് ടു പരീക്ഷകൾ തീർന്ന് ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ്. മെയ് 14 മുതൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം. മെയ് അഞ്ച് മുതൽ ജൂൺ 10 വരെയാണ് പ്ലസ് ടു മൂല്യനിർണ്ണയം. ജൂണിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.
നിലവിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പിലും അവ്യക്തയുണ്ട്. എസ്എസ്എൽസിയെ പോലെ അവർക്കും ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ അടക്കം പ്രസിദ്ധീകരിക്കണം. ക്ലാസുകളും തീർന്നിട്ടില്ല. അടുത്ത അധ്യയനവർഷം ഈ വിഭാഗം പ്ലസ് ടുവിലേക്ക് മാറുകയാണ്. മെയ്യിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമാകും ഇക്കാര്യങ്ങളിലെല്ലാം നയപരമായ തീരുമാനം എടുക്കുക. നിലവിൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ ജൂൺ ആദ്യവാരെ തന്നെ എല്ലാം ക്ലാസുകൾക്കും തുടങ്ങാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam