തിരുവനന്തപുരം മെഡി. കോളേജിൽ കൂട്ടിരുന്നവർക്ക് കൊവിഡ്; ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡിലാണ് രോഗബാധ

By Web TeamFirst Published Jul 17, 2020, 11:37 AM IST
Highlights

നിർബന്ധിച്ച ശേഷമാണ് അധികൃതര്‍ പരിശോധന നടത്താന്‍ തയാറായതെന്നും രോഗം ബാധിച്ചവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരുന്നവർക്കും കൊവിഡ്. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിൽ നിന്നയാൾക്കാണ് രോഗബാധ ഉണ്ടായത്. അതേസമയം കൂട്ടിരിപ്പുകാർക്ക് രോഗമുണ്ടായത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും, വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ആലോചിക്കും എന്നുമാണ് മെഡിക്കൽ കോളേജിന്റെ വിശദീകരണം. അതേസമയം, പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനം അടച്ചു. ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിൽ നിന്നാണ് കൂട്ടിരിപ്പുകാർക്ക് രോഗബാധ ഉണ്ടായത്. രോഗികളിൽ ഒരാൾക്ക് കൊവിഡ് പോസിറ്റിവ് ആയതോടെ വാർഡിൽ ഉണ്ടായിരുന്ന മറ്റു രോഗികളുടെ സാമ്പിൾ എടുത്തു. നിരീക്ഷണത്തിലേക്ക് മാറ്റി. കൂടെയുള്ളവരോട് വീടുകളിലേക്ക് പോകാൻ പറഞ്ഞു. എന്നാൽ തങ്ങളെ പരിശോധിക്കണം എന്ന് നിർബന്ധിച്ചു അവശ്യപ്പെട്ടവർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. 

മെഡിക്കൽ കോളേജിലെ ടോയ്ലറ്റ് ഉപയോഗിച്ചതിലൂടെയാകാം രോഗപ്പകർച്ചയർന്ന് പഞ്ചായത്തുതല അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച ശസ്ത്രക്രിയ വാർഡ് അടച്ചിരുന്നു. കൂട്ടിരിപ്പിന് വരുന്നവരിൽ പലരും നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് അധികൃതർക്ക് പരാതിയുണ്ട്. രോഗികളെ കാണാൻ വന്നവരിൽ നിന്നാണ് വാർഡിൽ രോഗബാധ ഉണ്ടായത് എന്നാണ് നിഗമനം. സുരക്ഷ കണക്കിലെടുത്താണ് കൂട്ടിരിപ്പുകാരോട് വീടുകളിലേക്ക് പോകാൻ നിര്‍ശിച്ചതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. 

Also Read: സമ്പർക്ക വ്യാപനം നിയന്ത്രണാതീതമാകുന്നു; തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

അതിനിടെ, ജില്ലയിൽ വ്യാപനം കുതിക്കുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ നടന്ന പ്രവേശന പരീക്ഷ വിവാദമായി. പരീക്ഷ മാറ്റി വെക്കാതിരുന്ന സർക്കാരിനെയും, നിയന്ത്രണങ്ങൾ ലംഘിച്ച രക്ഷിതാക്കൾ അടക്കമുള്ളവരെയും വിമർശിച്ചു ശശി തരൂർ എം പി രംഗത്തെത്തി. വൻ ജനക്കൂട്ടം രൂപപ്പെട്ട പട്ടം സെന്റെമേരീസ് സ്‌കൂളിൽ നിന്നുള്ള ചിത്രം സഹിതമാണ് വിമർശനം. സൗകര്യം ഒരുക്കിയിട്ടും രക്ഷിതാക്കൾ ഉപയോഗിച്ചില്ല എന്നാണ് കോർപ്പറേഷൻ വിശദീകരണം.

Also Read: രണ്ട് വനിതാ പൊലീസുകാർക്ക് കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

അതേസമയം തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഒരു കോണ്‍സ്റ്റബിലിനാണ് രോഗം സ്ഥിരീകരിച്ചതതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. ജില്ലയിൽ കരിംകുളം, ചിറയിൻകീഴ്, കുന്നതുകാൽ, കദിനംകുളം പഞ്ചായത്തുകൾ പൂർണമായും കണ്ടെയിന്‍മെന്റ് സോണാക്കി. നഗരസഭയിലെ കടകംപള്ളി, ഞാണ്ടൂർകോണം, പൗഡിക്കോണം വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാണ്. രാമചന്ദ്ര ഹൈപ്പർ മാർക്കറ്റ് അടക്കം ഭീഷണി ഉയർത്തുന്ന കൾസറ്ററുകളിലെ കൂടുതൽ ഫലങ്ങൾ ഇന്നുവരും.

click me!