18 ന് മുകളിലുള്ളവരുടെ വാക്സീനേഷൻ മന്ദഗതിയിൽ; 5 ജില്ലകളിൽ തുടങ്ങാൻ പോലുമായില്ല

By Web TeamFirst Published May 17, 2021, 2:56 PM IST
Highlights

കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന. രോഗം തെളിയിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖകൾ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണമെന്ന് നിർദേശമുണ്ടായിരുന്നു. 

തിരുവനന്തപുരം: രജിസ്ട്രേഷൻ നടപടികളിലെ സങ്കീർണതയിൽ കുരുങ്ങി മന്ദഗതിയിലായി സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്സീനേഷൻ. മുൻഗണനാ ഗ്രൂപ്പിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേർ രജിസ്റ്റർ ചെയ്തപ്പോൾ ഇന്ന് വാക്സീനെടുക്കാൻ അനുമതി കിട്ടിയത് 560 പേർക്ക് മാത്രമാണ്. വാക്സിനെടുക്കാൻ പത്ത് പേർ പോലും തികയാതിരുന്ന 5 ജില്ലകളിൽ ഇന്ന് വാക്സീനേഷൻ തുടങ്ങാൻ പോലുമായില്ല.

തിരുവനന്തപുരത്ത് 130 പേർക്കാണ് വാക്സീനെടുക്കാൻ അനുമതി കിട്ടിയത്. കോട്ടയം, പാലക്കാട് ജില്ലകളിൽ നൂറ് വീതവും ആളുകള്‍ക്ക് അനുമതി കിട്ടിയതപ്പോള്‍ പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ പത്തിൽ താഴെ ആളുകളാണ് അപേക്ഷ നല്‍കിയത്. ഈ 5 ജില്ലകളിൽ വാക്സീനേഷൻ തുടങ്ങിയില്ല. ഇവിടെ വരും ദിവസങ്ങളിൽ വാക്സീനേഷൻ തുടങ്ങും. ലഭിച്ച അപേക്ഷകൾ ജില്ലാ തലത്തിൽ വിശദമായി പരിശോധിച്ച ശേഷം മാത്രമാണ് അനുമതി നൽകുന്നത്. ഈ കാലതാമസവും അപേക്ഷകൾ കെട്ടിക്കിടക്കാനിടയാക്കുന്നു. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന. 

രോഗം തെളിയിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖകൾ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഈ രേഖകൾ കൃത്യമായി സമർപ്പിക്കാത്തതിനാൽ തള്ളിപ്പോയ അപേക്ഷകൾ നിരവധിയാണ്. ചിലർ തെറ്റായ രേഖകൾ സമർപ്പിച്ചതായും പരാതിയുണ്ട്. അപേക്ഷകൾ തള്ളിപ്പോയ‍വർക്ക് വരും ദിവസങ്ങളിൽ മതിയായ രേഖകളുമായി വീണ്ടും രജിസ്റ്റർ ചെയ്യാം. ലോക്ഡൗണായതിനാൽ പുറത്തിറങ്ങി സർട്ടിഫിക്കറ്റ് വാങ്ങാനും, പകർപ്പെടുത്ത് അപ്ലോഡ് ചെയ്യാനാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തി വരും ദിവസങ്ങളിൽ വാക്സീനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

അതേസമയം, നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരുടെ വാക്സീനേഷൻ തുടരുകയാണ്. രണ്ടാം ഡോസിന് കാത്തിരിക്കുന്നവർക്കും പൂർണ ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് സ്പോട്ട് രജിസ്ട്രേഷൻ ഇല്ലാതാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!