കൊച്ചി: രാജ്യത്തെ മുഴുവൻ പൗരൻമാർക്കും എന്ത്കൊണ്ട് സൗജന്യ വാക്സീൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി. ആർബിഐ നൽകിയ അമ്പത്തിനാലായിരം കോടി രൂപയുടെ അധിക ലാഭം സൗജന്യ വാക്സീനിനായി മാറ്റിവെച്ചുകൂടെ എന്നും ഡിവിഷൻ ബഞ്ച് ആരാഞ്ഞു. കേന്ദ്രം സൗജന്യ വാക്സീൻ നൽകാതെ സംസ്ഥാനങ്ങൾ സൗജന്യമായി നൽകണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ച കോടതി, ഫെഡറലിസം പറയേണ്ട സമയമല്ലിതെന്നും ഓർമ്മിപ്പിച്ചു.
കേന്ദ്ര സർക്കാറിന്‍റെ വാക്സീൻ വിതരണ നയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സുപ്രാധാന ചോദ്യങ്ങളുയർത്തിയത്. രാജ്യത്തെ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കാൻ വേണ്ടിവരുമെന്ന് കരുതുന്നത് 34, 000 കോടി രൂപയാണ്. ആർബിഐ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ 54, 000 കോടി രൂപ അധിക ലാഭ വിഹിതമായി നൽകിയിട്ടുണ്ട്. ഈ തുക വാക്സീൻ വിതരണത്തിന് ഉപയോഗിച്ച് കൂടെ എന്നായിരുന്നു ഡിവിഷൻ ബഞ്ചിന്‍റെ ചോദ്യം. എന്നാൽ ഇത് നയമപരമായ കാര്യമാണെന്നും മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
രാജ്യത്തെ മൊത്തം കാര്യങ്ങളും പറയാൻ ഹൈക്കോടതിക്കാവില്ലെങ്കിലും കേരളത്തിന് ആവശ്യമുള്ള ഡോസ് വാക്സീൻ എപ്പോൾ ലഭ്യമാക്കുമെന്നറിയിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. 18നും 45 ഉം ഇടയിലുള്ളവർക്ക് സൗജന്യ വാക്സീൻ നൽകണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. കേന്ദ്രം സൗജന്യ വാക്സീൻ നൽകാതെ സംസ്ഥാനങ്ങൾ സൗജന്യമായി നൽകണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ച കോടതി ഫെഡറലിസം പറയേണ്ട സമയമല്ലിതെന്നും ഓർമ്മിപ്പിച്ചു. വാക്സീൻ നയം കേന്ദ്രം മാറ്റിയതോടെ കുത്തിവെപ്പുകളുടെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ വ്യക്തമാക്കി. ജുഡീഷ്യൽ ഓഫീസർമാരെയും കോടതി ജീവനക്കാരെയും എന്ത് കൊണ്ട് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് സംസ്ഥാനത്തോട് കോടതി ആരാഞ്ഞു. ബുധനാഴ്ച ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam