
തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
2026 ജൂൺ 16ന് 18.56 ലക്ഷം പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തു. ഇതിൽ 11.84ഉം സ്ത്രീകളാണ്. ഈ ദിവസത്തെ യാത്രക്ക് 2.46 കോടി കെഎസ്ആർടിസിക്ക് സർക്കാർ നൽകണമെന്നും സിപി ജോൺ പറഞ്ഞു. തിരുവനന്തപുരത്ത് മാത്രമാണ് സിറ്റി ഫാസ്റ്റ് ഉള്ളത്. 384 സിറ്റി ഫാസ്റ്റ് ബസുകൾ ഉണ്ട്. ഒരു ഓർഡിനറി പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചത്. രണ്ട് സിറ്റി ഫാസ്റ്റ് ഓർഡിനറി ആക്കി. പൊഴിയൂർ - അഞ്ചുതെങ്ങ്, പാപ്പനംകോട് - വികാസ് ഭവൻ സർവീസുകളാണ് ഓർഡിനറിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് ബസുകൾ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം വകുപ്പ് സെക്രട്ടറി പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam