
തൃശ്ശൂർ: സുരേഷ് ഗോപി പ്രകീര്‍ത്തനത്തില്‍ പിന്നാലെ തൃശ്ശൂർ മേയര്‍ എം കെ വർഗീസിന്‍റെ രാജി ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തി. മുൻധാരണ പ്രകാരം മേയർ സ്ഥാനം രാജി വെച്ച് മുന്നണിയിൽ തുടരാൻ എം കെ വർഗീസ് തയാറാകണമെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടത്. സിപിഐ പറഞ്ഞത് അവരുടെ അഭിപ്രായമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. അതേസമയം, സിപിഐ ആവശ്യത്തില്‍ പ്രതികരിക്കാന്‍ മേയര്‍ എം കെ വര്‍ഡഗീസ് തയാറായില്ല.
ഇടതു പക്ഷത്തിന്‍റെ പിന്‍ബലത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന മേയര്‍ എം കെ വര്‍ഗീസിന്‍റെ പ്രകോപനത്തോട് ഒടുവില്‍ പ്രതികരിക്കുകയാണ് സിപിഐ. ആദ്യ മൂന്ന് കൊല്ലം കഴിഞ്ഞ് ഭരണ മാറ്റത്തിന് തയാറെന്ന് എം കെ വര്‍ഗീസ് സമ്മതിച്ചിരുന്നുവെന്നും സിപിഐ ഓര്‍മ്മിപ്പിക്കുന്നു. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമാണ് സിപിഐ ജില്ലാ സെക്രട്ടറി വിമർശിച്ചു. തൃശ്ശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിയെന്നും ഇവർ കൂട്ടിച്ചേർത്തു. ഇടത് മുന്നണിയുടെ നിസ്സഹായവസ്ഥയെ മുതലെടുത്ത് ഭരിക്കുന്ന മേയര്‍ സുരേഷ് ഗോപി പ്രകീര്‍ത്തനം നടത്തുന്നതില്‍ സഹികെട്ടാണ് സിപിഐ രാജി ആവശ്യം ഉന്നയിക്കുന്നത്. പക്ഷെ സിപിഐയുടെ പ്രതികരണത്തോട് അനുഭാവപൂര്‍വ്വമായ പ്രതികരണമല്ല സിപിഎമ്മിനുള്ളത്. ആവശ്യം സിപിഐയുടേത് മാത്രം.
രാജി ആവശ്യപ്പെട്ട സിപിഐ നിലപാടില്‍ മേയര്‍ക്കും പ്രതികരണമില്ല. ലോക്സഭയില്‍ തോറ്റമ്പിനില്‍ക്കുന്ന ഇടത് പക്ഷത്തിന് മറ്റൊരു പ്രഹരമാവും മേയറുടെ പുറത്തുപോക്കെന്ന ബോധ്യം സിപിഎമ്മിനുണ്ട്. അതുകൊണ്ടു തന്നെ സിപിഐയെ അനുനയിപ്പിച്ച് ഒന്നരക്കൊല്ലം കൂടി പരിക്കൊന്നുമില്ലാതെ മേയറെ കൊണ്ട് നടക്കാനാണ് സിപിഎം നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam