ആലപ്പുഴ പോസ്റ്റര്‍ വിവാദം: അന്വേഷിക്കാൻ മൂന്ന് അംഗ കമ്മീഷനെ വച്ച് സിപിഐ

By Web TeamFirst Published Jul 29, 2019, 5:51 PM IST
Highlights

പാര്‍ട്ടിയെ ബാധിച്ച ക്യാൻസറാണ് പോസ്റ്റര്‍ വിവാദമെന്നാണ് ആലപ്പുഴ ജില്ലാ നിര്‍വ്വാഹക സമിതിയോഗത്തിൽ ഉയര്‍ന്ന ആരോപണം. 

ആലപ്പുഴ: പോസ്റ്റര്‍ വിവാദത്തിൽ പാര്‍ട്ടിതലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സിപിഐ തീരുമാനം. കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പോസ്റ്റര്‍ പതിച്ച സംഭവത്തിലാണ് നടപടി. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച ക്യാൻസറാണെന്ന് ആലപ്പുഴയിൽ ചേര്‍ന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗത്തിൽ വിമര്‍ശനമുയര്‍ന്നു. 

പ്രത്യേക കമ്മീഷനെ വച്ച് പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്നംഗ അന്വേഷണ കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എറണാകുളത്ത് നടന്ന ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ എംഎൽഎ അടക്കം പാര്‍ട്ടി നേതാക്കളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിക്കും വിധം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കാനം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരത്തിൽ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

തുടര്‍ന്ന് വായിക്കാം: കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ചവർക്ക് ജാമ്യം നിന്നതും സിപിഐ നേതാവ്

ഉൾപ്പാര്‍ട്ടി തര്‍ക്കത്തിന്‍റെ പ്രതിഫലനമെന്ന നിലയിൽ ആദ്യം വിലയിരുത്തൽ ഉണ്ടായെങ്കിലും തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിൽ കാനം പക്ഷ നേതാക്കൾ തന്നെയാണ് പോസ്റ്ററൊട്ടിച്ചതെന്നും തെളിഞ്ഞു. പോസ്റ്റര്‍ വിവാദം പാര്‍ട്ടിക്കകത്ത് വലിയ വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുന്നത്.

തുടര്‍ന്ന് വായിക്കാം: പൊലീസ് അതിക്രമത്തിൽ സിപിഐ വെട്ടിൽ: എൽദോയുടെ കൈ ഒടിഞ്ഞിട്ടില്ല, പരിക്ക് വ്യാജമെന്ന് പൊലീസ്

click me!