
പാലക്കാട്: ആദിവാസികളെ വാക്സീനേഷനിലേക്കും കൊവിഡ് പരിശോധനയിലേക്കും ആകർഷിക്കാൻ വ്യത്യസ്ത പ്രചരണ പരിപാടിയുമായി ആരോഗ്യപ്രവർത്തകർ. ഗോത്രഭാഷയിലുളള പാട്ടുകൾക്ക് ചുവടുവച്ചും താളംപിടിച്ചുമാണ് അട്ടപ്പാടിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലാണ് വേറിട്ട ബോധവത്കരണം നടന്നത്. ആദിവാസി മേഖലയിൽ രോഗബാധ കൂടുതലെങ്കിലും ചികിത്സയോടോ, വാക്സിനേഷനോടോ മിക്കവരും സഹകരിക്കുന്നില്ലെന്ന് വ്യാപക പരാതികളുണ്ട്. ഊരുകളിൽ ചെന്ന് വാക്സിനെടുപ്പിക്കാനും പരിശോധന നടത്താനും മൊബൈൽ സ്ക്വാഡുകൾ സജ്ജമെങ്കിലും ആദിവാസികൾ മുഖം തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാട്ടും നൃത്തവുമായി പരിശോധനയും വാക്സിനേഷനും.
അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡ്രൈവർ കുഞ്ഞിരാമൻ ചുവടുവച്ചുതുടങ്ങിയതോടെ, എതിപ്പുമായെത്തിയ ആദിവാസി അമ്മമാർ പതുക്കെ തണുത്തു. പിന്നെ കൂടെ ചുവടുവച്ചു. ഒടുവിൽ പരിശോധനക്ക് വഴങ്ങി.
45 വയസിന് മുകളിലുള്ള 77 ശതമാനം പേക്ക് വാക്സിൻ നൽകിക്കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിലെ കണക്ക്. ആനവായ്, തുഡുക്കി, ഗലസി ഉള്‍പ്പടെയുള്ള ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍ പൊലീസ് - വനംവകുപ്പ് സഹായത്തോടെയാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. സാമൂഹ്യ ജീവിത ശൈലിയാണ് ആദിവാസികളിൽ രോഗപ്പകർച്ച കൂടാനുളള കാരണമായി വിലയിരുത്തുന്നത്. സമ്പർക്ക വിലക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം ശക്തമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam