
കൊച്ചി: കൊച്ചി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോൺഗ്രസ് പക്ഷത്തെ ഒരു വോട്ട് അസാധുവായതോടെ മൂന്നിനെതിരെ നാല് വോട്ടുകൾക്ക് സിപിഎം സ്ഥാനാർത്ഥി ജയിച്ചു. സിപിഎമ്മിനെ വിഎ ശ്രീജിത്താണ് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
കോൺഗ്രസിൽ നിന്ന് ബാസ്റ്റിൻ ബാബുവാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. ഒൻപതംഗ സ്റ്റാന്റിങ് കമ്മിറ്റിയിൽ സിപിഎമ്മിനും കോൺഗ്രസിനും നാല് വീതം അംഗങ്ങളും ബിജെപിക്ക് ഒരംഗവുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ നിന്ന് ബിജെപി അംഗം പത്മജ എസ് മേനോൻ വിട്ടുനിന്നിരുന്നു. ഇതോടെ വോട്ടെടുപ്പിൽ തുല്യനില വരുമെന്നും നറുക്കെടുപ്പിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടി വരുമെന്നുമാണ് കരുതിയത്.
എന്നാൽ വോട്ടെടുപ്പ് നടന്നപ്പോൾ കഥ മാറി. കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. നേരത്തെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിൽ യുഡിഎഫിനൊപ്പം ബിജെപി അംഗമായ പത്മജ എസ് മേനോൻ വോട്ട് ചെയ്തിരുന്നു. യുഡിഎഫിനെ പിന്തുണച്ചത് ബിജെപിയിൽ വലിയ തർക്കത്തിന് കാരണമാവുകയും പത്മജ എസ് മോനെതിരെ പാർട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് ബിജെപി നടപടി എടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam