
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമോ എന്നതിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരും. ബിജെപിയെ താഴെ ഇറക്കാൻ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റ് തിരുത്തി ഒരാൾ തിരിച്ചെത്തിയാൽ അയാൾ വേണ്ടെന്ന് സിപിഎം പറയില്ല. പക്ഷെ അവസരവാദ നിലപാടിന്റെ ഭാഗമായി വരുന്നവരോട് ഈ സമീപനമായിരിക്കില്ല. സിപിഎമ്മിൻ്റെ സ്വാധീന മേഖലയിലും ബിജെപി വളരുന്നുണ്ട്. അത് തിരുത്താൻ വേണ്ടിയുള്ള ഇടപെടൽ നടത്തും. പ്രായ പരിധി മൂലം പാർട്ടി ചുമതലകളിൽ നിന്ന് ഒഴിഞ്ഞവർ മുമ്പത്തേത് പോലെ പാർടിക്ക് സംഭാവനകൾ നൽകി തുടർന്നു പോകും.
എമ്പുരാനേതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ല, ബിജെപിയുടേത് നവ ഫാസിസ്റ്റ് സർക്കാരാണ്. സംഘ പരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവർണർമാരും ശ്രമിക്കുന്നത്, ബിജെപി സർക്കാരിൻ്റെ പാവകളായി ഗവർണർമാർ മാറുന്നു. കോടതികൾ ഇത് നിസംഗമായി നോക്കിനിൽക്കുന്നു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത കോടതികൾക്കുണ്ട്. ഇന്ന് ഇക്കാര്യത്തിൽ ആശാവഹമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് വന്നത്.
ബിജെപിയുമായുള്ള അനുഭാവം ഒരു കുറച്ചിൽ ആണെന്നു മുമ്പ് പലരും കരുതിയിരുന്നുവെന്നും ഇപ്പോൾ അത് മാറി വരുന്നുവെന്നും എംഎ ബേബി പറഞ്ഞു. പാത്തും പതുങ്ങിയും സഹകരിച്ചവർ ഇന്ന് പരസ്യമായി രംഗത്ത് വന്നു തുടങ്ങി. ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കൊപ്പം എന്ന ചിന്താഗതിയാണ് ഇതിന് ഒരു കാരണം. സിപിഎം ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറില്ല. ബിജെപിയെ താഴെ ഇറക്കാൻ ഞങ്ങൾ മാത്രം മതിയെന്ന് പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ല. കോൺഗ്രസിന്റെ കൂടി സഹായത്തോടെയേ ഇത് നടക്കൂ. എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിൻ്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്നും ബേബി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam