
ഇടുക്കി : അനധികൃത മരംമുറി തടഞ്ഞതിന് മൂന്നാർ സ്പെഷ്യൽ തഹസിൽദാരെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. റവന്യൂ ഭൂമിയിലെ മരംമുറിക്കെതിരെ നടപടി സ്വീകരിച്ചതിനാണ് സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവിയെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും പോലീസിലും സ്പെഷ്യൽ തഹസിൽദാർ പരാതി നൽകി.
ഈ മാസം ഒന്നിന് ദേവികുളത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽനിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. ഇത് സ്പെഷ്യൽ തഹസിൽദാർ ഇടപെട്ട് തടഞ്ഞു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാനുള്ള ഉത്തരവിന്റെ മറവിൽ ആണ് മരം കൊളളയെന്നായിരുന്നു കണ്ടെത്തൽ. ഈ നടപടിക്കെതിരെയാണ് സിപിഎം നേതാവ് ജോബി ജോണിന്റെ ഭീഷണി ഉണ്ടായതെന്ന് സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവി.തിങ്കളാഴ്ച ഓഫീസിലെത്തിയ ജോബി തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. എന്നാൽ സ്പെഷ്യൽ തഹസിൽദാരുടെ ആരോപണം ജോബി ജോൺ നിഷേധിച്ചു. അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയ നടപടി തടഞ്ഞതിനെതിരെ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം.