
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ സംസ്ഥാന സർക്കാർ കേസ് എടുത്താൽ വൻ പ്രതിഷേധമുയർത്താൻ സിപിഎം. കോൺഗ്രസ്-ബിജെപി ഡീൽ ആക്ഷേപം ശക്തമായി ഉയർത്തും.കേന്ദ്ര സർക്കാരിന് വേണ്ടി കേരളത്തിൽ ഭരണത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ദേശീയ തലത്തിലും പ്രചാരണമാക്കാനാണ് തീരുമാനം.
പിണറായിക്കെതിരെ കേസ് എടുക്കാമെന്ന ഇഡി കത്തിൽ സംസ്ഥാന സർക്കാർ അറ്റോണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. ഇഡിയുടെ ശുപാർശയിൽ കേസ് എടുക്കണോ, കേസ് എടുക്കാനുള്ള വിവരങ്ങൾ കൈമാറിയോ, പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ ഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ രാഷ്ട്രീയമായ തിരിച്ചടി ആകുമോ എന്ന് പരിശോധിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിക്ക് മേൽക്കൈ കിട്ടുന്ന സാഹചര്യം മുന്നിൽ കാണണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇഡി കണ്ടെത്തൽ പ്രകാരം ഉടൻ കേസെടുത്താൽ ബിജെപി യുഡിഎഫ് ഡീൽ ആരോപണം സിപിഎം കടുപ്പിക്കും. കേസെടുക്കാതെ ഇഡി കോടതിയെ സമീപിക്കും വരെ കാത്തിരുന്നാൽ ഇതുവരെ എതിർത്ത പിണറായിക്ക് സംരക്ഷണം നൽകിയെന്ന ആക്ഷേപം കേൾക്കും. അതുകൊണ്ട് നിയമോപദേശം തേടി, രാഷ്ട്രീയ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam