
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നാദാപുരത്ത് സിപിഎം സ്ഥാപിച്ച ബസ് സ്റ്റോപ്പ് തകർത്ത സംഭവത്തിൽ വഴിത്തിരിവ്. ബസ് സ്റ്റോപ്പ് തകർത്തത് സിപിഎം പ്രവർത്തകർ തന്നെയാണ് നാദാപുരം പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നാദാപുരത്തെ കോൺഗ്രസ്, എൽജെഡി, മുസ്ലീംലീഗ് ഓഫീസുകൾ അക്രമിച്ച സംഭവത്തിൽ പിടിയിലായ സിപിഎം പ്രവർത്തകരാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി നിർമ്മിച്ച ബസ് സ്റ്റോപ്പും തകർത്തത്. പാർട്ടി ഓഫീസുകൾ ആക്രമിച്ച കേസിൽ പൊലീസ് പിടിയിലായ സിപിഎം പ്രവർത്തകരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ആണ് ബസ് സ്റ്റോപ്പ് തകർത്തതും ഇവർ തന്നെയാണെന്ന് വ്യക്തമായത്.
വെള്ളൂർ സ്വദേശികളായ പി. ഷാജി (32), സി.കെ. വിശ്വജിത്ത് (32), മുടവന്തേരി സ്വദേശി എം. സുഭാഷ് (39) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണ് ഷാജി.