കെഎസ്എഫ്ഇ റെയ്ഡ്: ഐസക്കിനെ തള്ളി സിപിഎം, പരസ്യ വിമര്‍ശനം ഒഴിവാക്കണമായിരുന്നെന്ന് പാര്‍ട്ടി പ്രസ്താവന

By Web TeamFirst Published Dec 1, 2020, 1:50 PM IST
Highlights

കെഎസ്എഫ്ഇ പരിശോധന വിവാദത്തിൽ ധനമന്ത്രിക്കെതിരെ സിപിഎം പ്രസ്താവനയിറക്കി . പരസ്യ പ്രതികരണങ്ങൾ തെറ്റായ പ്രചാരണങ്ങൾക്ക് കാരണമായി എന്നാണ് സിപിഎമ്മിന്‍റെ ഔദ്യോഗിക നിലപാട്. 

തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് പരിശോധന വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിനെതിരെ സിപിഎം. പരിശോധനയെ കുറിച്ചുള്ള പരസ്യ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്ന്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി,. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു. ധനമന്ത്രിയുടെ  പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. 

കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സിപിഎമ്മിലും സര്‍ക്കാരിനും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന പ്രാചാരണം അടിസ്ഥാന രഹിതമാണ്. ആശയക്കുഴപ്പമുണ്ടാക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമമാണ്. കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു. 

വിജിലൻസ് പരിശോധന സംബന്ധിച്ചുള്ള ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇയെ പോലുള്ള മികവാര്‍ന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താൻ ഈ പരിശോധനയെ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളാണ് അത്. എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രസ്താവനയിലൂടെ സിപിഎം വ്യക്തമാക്കുന്നത്. 

കേരളത്തിലെ ഇടത് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതു സമൂഹത്തിൽ നല്ല സ്വീകാര്യത ഉണ്ട്. അതുകൊണ്ട് കൂടിയാണ് നിരന്തരം വിവാദം ഉണ്ടാക്കി ആശയക്കുഴപ്പം ഉണ്ടാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുന്നത്. ജനാധിപത്യ വിരുദ്ധ സമീപനം എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പ് ഉണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും പാര്‍ട്ടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

തുടര്‍ന്ന് വായിക്കാം: ഐസക്കിനെ തള്ളി സുധാകരൻ: വിജിലൻസ് റെയ്ഡിൽ ദുഷ്ടലാക്കില്ല, പൊതുമരാമത്തിൽ പരിശോധകൾ പതിവ്...

അവൈലബിൾ സെക്രട്ടേറിയറ്റ് അടിയന്തരമായി ചേര്‍ന്നാണ് കെഎസ്എഫ്ഇ വിവാദം ചര്‍ച്ചക്ക് എടുത്തത്. പരിശോധനക്ക് എതിരെ എടുത്ത നിലപാടിനെ ധനമന്ത്രി സെക്രട്ടേറിയറ്റ് യോഗത്തിൽ ന്യായീകരിച്ചെന്നാണ് വിവരം. ധനമന്ത്രിയുടെ പരസ്യ വിമര്‍ശനം തള്ളി വിജിലൻസിനെ പൂര്‍ണ്ണമായും ശരിവച്ച മുഖ്യമന്ത്രി പിണറായി വിജയനും നടപടിയിൽ തെറ്റില്ലെന്ന് ഉറച്ച് നിന്നു. ഇതിന് ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഔദ്യോഗിക വാര്‍ത്താ കുറിപ്പ് ഇറക്കി പരസ്യ വിമര്‍ശനം നടത്തിയ മന്ത്രിയെ തള്ളിപ്പറഞ്ഞത്. 

തുടര്‍ന്ന് വായിക്കാം: കെഎസ്എഫ്ഇ വിവാദം; ന്യായീകരിച്ച് ഇപി, ഐസക്കിന് ഇപ്പോൾ കാര്യം ബോധ്യമായിക്കാണുമെന്ന് കടകംപള്ളി...  
 

കെഎസ്എഫ്ഇയിൽ നടന്ന വിജിനൻസ് പരിശോധന വിവാദത്തിലും നേതാക്കളുടെ പരസ്യ പ്രതികരണത്തിലും വലിയ അതൃപ്തിയാണ് സിപിഎം കേന്ദ്ര നേതൃത്വത്തിനും ഉള്ളത്. പരസ്യപ്രസ്താവന മതിയാക്കാനും വിവാദം പറഞ്ഞ് അവസാനിപ്പിക്കാനും അടിന്തര നടപടി വേണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നൽകിയിട്ടുമുണ്ട്. 

click me!