
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ മന്ത്രിമാരേക്കാൾ ശക്തനായി മാറിയെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉൾപ്പെടെ ശ്രീവാസ്തവയെ വിശ്വസിച്ചവർക്കൊക്കെ പണികിട്ടിയിട്ടുണ്ട്. കരുണാകരന്റെ പടിയിറക്കത്തിൽ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവർ തന്നെ ഇപ്പോൾ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണെന്നും മുരളീധരൻ പരിഹസിച്ചു.
വർഷങ്ങൾക്ക് മുമ്പ് കരുണാകരൻ ഭരിക്കുന്ന സമയത്ത്, പിണറായി വിജയൻ നിയമസഭയിൽ എംഎൽഎയായി ഉണ്ടായിരുന്ന സമയത്താണ് 'ചാരമുഖ്യൻ രാജിവെക്കുക', 'ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുക'യെന്ന മുദ്രാവാക്യം ഉയന്നത്. ആ ശ്രീവാസ്തവ ഇപ്പോൾ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായാൽ പിണറായിക്കത് തിരിച്ചടിയാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിന് പിന്നിൽ രമൺ ശ്രീവാസ്തവക്ക് പങ്കുണ്ടെന്ന ആരോപണമുയരുന്ന സാഹചര്യത്തിലാണ് കെ കരുണാകരന്റെ മകൻ കൂടിയായ മുരളീധരന്റെ പ്രതികരണം. നേരത്തെ പ്രമാദമായ ഐഎസ്ആർഒ ചാരക്കേസ് നടക്കുമ്പോള്‍ ദക്ഷിണമേഖലാ ഐജിയായിരുന്ന ശ്രീവാസ്തവയക്ക് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നിരുന്നു.
വിജിലൻസ് റെയ്ഡ്: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവക്കെതിരെയും സിപിഎമ്മിൽ പടയൊരുക്കം
തന്റെ വിശ്വസ്തനായിരുന്ന ശ്രീവാസ്തവയെ പക്ഷേ കരുണാകരൻ സംരക്ഷിക്കാൻ ശ്രമിച്ചു. ശ്രീവാസ്തവയുമായുള്ള അടുപ്പമാണ് കരുണാകരന് തിരിച്ചടിയായതും അധികാരമൊഴിയേണ്ട നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചതും. നിലവിൽ പിണറായി വിജയന്റെ വിശ്വസ്തനായി മാറിയ രമൺ ശ്രീവാസ്തവയ്ക്ക് സിപിഎമ്മിനും സർക്കാറിനും തലവേദനയായി മാറിയ കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡിൽ പങ്കുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. എന്നാൽ ഇത് തള്ളിയ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ മാധ്യമ സിൻഡിക്കേറ്റുകളാണെന്നുമാണ് പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam