
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പി കെ ശശി ഭീഷണിപ്പെടുത്തിയെന്ന് പരാതി. നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ മണികണ്ഠനാണ് പരാതിയുമായി രംഗത്തെത്തിയത്. തനിക്കെതിരെ ശബ്ദിച്ചാൽ കണ്ണടിച്ച് പൊട്ടിക്കുമെന്നും കയ്യും കാലും വെട്ടിക്കളയുമെന്നും അതിനുള്ള ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും കരുതിയിരുന്നോ എന്നും പി കെ ശശി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഭയമുണ്ടെന്നും പി കെ ശശി സാമൂഹ്യവിരുദ്ധരെ ഉപയോഗിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമം നടത്തുമെന്ന് ആശങ്കയുണ്ടെന്നും മണികണ്ഠൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയിൽ പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി എന്നിവർക്ക് പരാതി നൽകി. കേരള ബാങ്ക് ശ്രീകൃഷ്ണപുരം ബ്രാഞ്ചിലെ ജീവനക്കാരൻ കൂടിയാണ് കെ മണികണ്ഠൻ.
അതേസമയം താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് പി കെ ശശിയുടെ വിശദീകരണം. ബാങ്കിൽ ലോണുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചയാളോട് മണികണ്ഠൻ വളരെ മോശമായി പെരുമാറിയെന്ന് അറിഞ്ഞുവെന്നും ഇക്കാര്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും പി കെ ശശി പറഞ്ഞു. നേരത്തെ പി കെ ശശിയെ സിപിഎം തരംതാഴ്ത്തിയത് നായാടിപ്പാറ ബ്രാഞ്ചിലേക്കായിരുന്നു. പി കെ ശശിയുടെ വീട സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണ് നായാടിപ്പാറ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam