
കല്ല്യാശ്ശേരി: കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ സിപിഎമ്മിന്‍റെ വിജയം നിലനിർത്തി എം വിജിൻ. 18,433 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജിലിന്‍റെ വിജയം. അതേസമയം ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് വിജിനുണ്ടായത്. കഴിഞ്ഞ തവണ 44,393 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ 81,428 വേട്ടുകളാണ് വിജിൻ നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വ. രാജീവൻ കപ്പച്ചേരിയ്ക്ക് 62,995 വേട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. എൻഡിഎയിലെ സനിൽ എ വി 13,110 വോട്ടുകൾ നേടി. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.
2008 -ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് കല്ല്യാശ്ശേരി നിയോജക മണ്ഡലം നിലവിൽ വന്നത്. പഴയ മാടായി നിയമസഭാ മണ്ഡലത്തില്‍ മാറ്റം വരുത്തിയാണ് ഇന്നത്തെ കല്ല്യാശ്ശേരി മണ്ഡലം രൂപീകരിച്ചത്. മാടായി നിയോജക മണ്ഡലത്തില്‍ നിന്ന് 1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ കെ പി ആർ. ഗോപാലനാണ് വിജയിച്ചത്. വിമോചന സമരത്തിൽ അടിപതറി ഇ എം എസ് മന്ത്രിസഭ താഴെ വീണിതിന് പിന്നാലെ നടന്ന കേരള നിയമസഭാ ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ, 1960 -ൽ കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റപ്പോള്‍ മാടായി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ ഗോപാലൻ പുതിയപുരയിലായിരുന്നു എംഎല്‍എയായെത്തിയത്. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കെപിആറിന് അന്ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
1965 -ൽ കെ പി ആർ മണ്ഡലം തിരിച്ചുപിടിച്ചു. 1967 -ൽ സ്വതന്ത്രനായി മത്സരിച്ച എം. മാത്തൂരാൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലാം നിയമസഭയിൽ എത്തി. പിന്നീട് 1970 -ൽ 'മാടായി മന്നൻ' എന്ന വിളിപ്പേരോടെ എം വി രാഘവൻ ഇവിടെ മത്സരിച്ച് വിജയിച്ചു. പുനസംഘടനയെ തുടർന്ന് പിന്നീട് മാടായി നിയോജക മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലുൾപ്പെട്ട ചില പഞ്ചായത്തുകൾ അഴീക്കോട്, പയ്യന്നൂർ നിയോജക മണ്ഡലങ്ങളുടെ ഭാഗമായി തീർന്നു. ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, മാട്ടൂൽ, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി - പാണപ്പുഴ, പയ്യന്നൂർ, കുഞ്ഞിമംഗലം, മാടായി, പട്ടുവം എന്നിങ്ങനെ 11 ഗ്രാമപഞ്ചായത്തുകൾ കൂട്ടിച്ചേര്‍ന്ന് കല്ല്യാശ്ശേരി നിയോജക മണ്ഡലം രൂപീകരിക്കപ്പെട്ടു.
യുഡിഎഫിന് ഇന്നേ വരെ ഒരു എംഎൽഎയെ പോലും വിജയിപ്പിക്കാനാവാത്ത നിയോജക മണ്ഡലമാണ് കല്യാശ്ശേരി. അടുപ്പിച്ച് രണ്ട് ടേം എംഎൽഎയായി, സിപിഎമ്മിന്‍റെ ടി വി രാജേഷ് കല്ല്യാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. കഴിഞ്ഞ 10 വർഷമായി പിണറായി സർക്കാർ കല്ല്യാശ്ശേരി മണ്ഡലത്തിൽ നടത്തിയ വികസനത്തെ മുൻ നിർത്തിയാണ് സിപിഎം പോരാട്ടം സജീവമാക്കിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം വിജിൻ 88,252 വോട്ടുകള്‍ നേടി കല്ല്യാശ്ശേരിയില്‍ നിന്ന് വിജയിച്ചു. 44,393 ആയിരുന്നു വിജിന്‍റെ ഭൂരിപക്ഷം. മുഖ്യ എതിരാളിയായിരുന്ന യുഡിഎഫ് സ്ഥാനാർഥി അഡ്വ. ബ്രിജേഷ് കുമാർ 43,859 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി അരുൺ കൈതപ്രത്തിന് 11,365 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam