ചൈനയുടെ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി എംവി ഗോവിന്ദൻ

By Web TeamFirst Published Oct 13, 2021, 5:41 PM IST
Highlights

ചൈനയിൽ 1989ൽ നടന്ന ടിയാൻമെൻ സ്ക്വയർ കൂട്ടക്കൊലയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എംവി ഗോവിന്ദൻ. ചൈനീസ് സൈന്യം വിദ്യർത്ഥികളടക്കമുള്ള ആയിരക്കണക്കിന് പ്രതിഷേധക്കാരെ വെടിവച്ച് കൊന്ന കൊടും ക്രൂരമായ കൂട്ടക്കൊലയായിരുന്നു ടിയാൻ മെൻ സ്ക്വയറിലേത്.

തിരുവനന്തപുരം: ചൈനയിൽ 1989ൽ നടന്ന ടിയാൻമെൻ സ്ക്വയർ കൂട്ടക്കൊലയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എംവി ഗോവിന്ദൻ. ചൈനീസ് സൈന്യം വിദ്യർത്ഥികളടക്കമുള്ള ആയിരക്കണക്കിന് പ്രതിഷേധക്കാരെ വെടിവച്ച് കൊന്ന കൊടും ക്രൂരമായ കൂട്ടക്കൊലയായിരുന്നു ടിയാൻ മെൻ സ്ക്വയറിലേത്. ഇത് രക്തത്തിൽ മുക്കിയില്ലെന്നാണ് സിപിഎം നിലപാടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് ജോലിക്കാരുടെ ക്ഷേമനിധി ബിൽ സംബന്ധിച്ച ചർച്ചയിലാണ് എംവി ഗോവിന്ദന്റെ പരാമർശം. ന്യു ഇന്ത്യൻ എക്സ്പ്രെസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടിയാൻമെൻ സ്ക്വയർ സമരക്കാരെ രക്തത്തിൽ മുക്കിയെന്ന് സിപിഎമ്മിന് അഭിപ്രായമില്ല. അവിടെയൊരു അരക്ഷിതമായ സാഹചര്യമായിരുന്നു. വിപ്ലവ വിരോധത്തിന്റെ വക്താക്കൾ ചൈനയിൽ സോവിയറ്റ് യൂണിയനിലേത്  പോലൊരു സാഹചര്യം കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ചൈനീസ് സർക്കാർ അത് വിജയകരമായി തടയുകയും സോഷ്യലിസ്റ്റ് സാമ്പത്തിക ക്രമത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

മന്ത്രിയുടെ പരാമർശത്തെ ചർച്ചയിൽ പ്രതിപക്ഷ എംഎൽഎ സണ്ണി ജോസഫ് ശക്തമായി പ്രതിരോധിച്ചു. ലോകം തന്നെ അപലപിച്ച  കുപ്രസിദ്ധമായ സംഭവത്തിൽ മുൻപന്തിയിലാണ് ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നവോത്ഥാന അനുകൂല രാഷ്ട്രീയ പ്രതിഷേധങ്ങൾ ചൈനീസ് സൈന്യം ക്രൂരമായി അടിച്ചമർത്തിയതാണ് ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  അതേസമയം ഹോങ്കോങ്ങിലെ പ്രതിഷേധക്കാരെ ചൈനീസ് സർക്കാർ കൈകാര്യം ചെയ്യുന്നതിനെയും എംവി ഗോവിന്ദൻ ന്യായീകരിച്ചു.

1989 ജൂൺ നാലിനു ടിയാനന്‍മെന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേരെ സൈന്യം വെടിയുതിർത്തതായിരുന്നു സംഭവം. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി നടന്ന ഏറ്റവും വലിയ സമരങ്ങളൊന്നായാണ് ഇത് അറിയപ്പെടുന്നത്. 2600-ലധികം പേർ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. സൈനിക നടപടി ശരിയാണെന്നാണ് ചൈനയുടെയും വാദം.

click me!