രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ. ഒരുതരത്തിലും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കെകെ രാഗേഷ് പറയുന്നതെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. പുസ്തക പ്രകാശനം സിപിഎം വിരുദ്ധരുടെ ഒത്തുകൂടലായിരുന്നു എന്നാണ് രാഗേഷ് പറയുന്നത്. ആ പരിപാടിയില്‍ പങ്കെടുത്ത ആളുകൾ സിപിഎം വിരുദ്ധരാണെന്ന് പയ്യന്നൂരിലെ സിപിഎം പ്രവർത്തകർക്ക് പറയാൻ സാധിക്കുമോ എന്ന മറുചോദ്യമാണ് എനിക്ക് ചോദിക്കാൻ ഉള്ളതെന്നും ഇന്നലെ നടന്ന ചടങ്ങിൽ പാർട്ടി പ്രവർത്തകരും പാർട്ടി ബന്ധുക്കളും പാർട്ടി അനുഭാവികളും ഉൾപ്പെടെയുള്ള ആളുകൾ പങ്കെടുത്തിട്ടുണ്ട്. അതൊരു പാർട്ടി പരിപാടിയല്ല. ഒരു പൊതു പരിപാടി ആയിരുന്നു. അതിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം.ഞാൻ സിപിഎം വിരുദ്ധനാണെന്ന് രാഗേഷ് പറയുന്നു. എന്ന് മുതലാണ് ഞാൻ സിപിഎം വിരുദ്ധനായത്? അതിന് കാരണമെന്താണ്? അതുകൂടി അവർ പറയണം. കഴിഞ്ഞ 4 വർഷമായി പാർട്ടിക്കകത്ത് ഈ വിഷയങ്ങൾ ഉന്നയിച്ച് ഞാൻ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ പോരാട്ടം ഫലംകണ്ടില്ല എന്ന ഘട്ടത്തിലാണ് ജനങ്ങളോട് സംസാരിച്ചത്. ഇത് വ്യക്തിപരമായ വിരോധമാണ് എന്ന് വരുത്തി തീർക്കാനാണ് ഇവർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്നാണ് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ് പറയുന്നത്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത ബാധിച്ചത് പോലെയെന്നും വിമർശനം. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാഗേഷിന്റെ വിശദീകരണം. ചാനലുകള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.



