
കൊച്ചി: സിപിഎം നേതൃത്വത്തെ വെട്ടിലാക്കി കേന്ദ്ര സർക്കാരിന്‍റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സിപിഎം കൗൺസിലർ. വികസിത് ഭരത് സങ്കൽപ്പ് യാത്രയുടെ മരട് നഗരസഭയിലെ പര്യടനമാണ് നഗരസഭയിലെ സിപിഎം കൗൺസിലർ ജിജി പ്രേമൻ ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സർക്കാരിന്‍റെ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന യാത്രയ്ക്കെതിരെ സിപിഎം കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നതിനിടെയാണ് കൗൺസിലറുടെ ഉദ്ഘാടനം.
ഇന്നലെയാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര മരടിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം, ക്ലാസുകള്‍ എന്നിങ്ങനെയുള്ള പരിപാടികളാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയിലുള്ളത്. ഉദ്ഘാടനത്തിനായി കോൺഗസ് നേതാവായ മരട് നഗരസഭ ചെയര്‍മാൻ അടക്കമുള്ളവരെ സംഘാടകര്‍ ക്ഷണിച്ചെങ്കിലും അവരാരും പോയില്ല. ഇതിനിടയിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മരട് കൊട്ടാരം ജംഗ്ഷനിലെ പരിപാടി സിപിഎം കൗൺസിലറായ ജിജി പ്രേമൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്തതിനുശേഷം പദ്ധതികളെ പുകഴ്ത്തി പ്രസംഗിക്കുകയും ചെയ്തു.
വികസിത് സങ്കല്‍പ്പ് യാത്ര രാഷ്ട്രീയ യാത്രയാണെന്ന ആരോപണം സിപിഎം ശക്തമാക്കി കൊണ്ടിരിക്കുന്നതിനിടെ പാര്‍ട്ടി അംഗം തന്നെ പരിപാടിയില്‍ പങ്കെടുത്തതും ഉദ്ഘാടനം ചെയ്തതും സിപിഎമ്മിന് വലിയ തലവേദനയായി. ബിജെപി -സിപിഎം ധാരണയുടെ ഭാഗമാണിതെന്ന ആരോപണവുമായി യുഡിഎഫും രംഗത്തെത്തി. വിഷയം ശ്രദ്ധയില്‍പെട്ടെന്നും ഗൗരവമായി കാണുന്നുവെന്നും സിപിഎം എറണാകുളം ജില്ലാ നേതൃത്വം അറിയിച്ചു. തൃക്കാക്കര ഏരിയ കമ്മിറ്റിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. അതേസമയം, ബാങ്ക് മാനേജര്‍ വിളിച്ച് ഒരു യോഗം നടക്കുന്നുണ്ടെന്നും പങ്കെടുക്കണമെന്നും പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പരിപാടിയ്ക്ക് പോയതെന്ന് സിപിഎം കൗണ്‍സിലര്‍ ജിജി പ്രേമന്‍ പറഞ്ഞു. ഇങ്ങനെയൊരു പര്യടനം ഉദ്ഘാടനം ചെയ്യുക എന്ന നിലയില്‍ അല്ല പോയത്. പരിപാടിയെക്കുറിച്ച് കൃത്യമായ കാര്യം ബാങ്ക് മാനേജര്‍ പറഞ്ഞിട്ടും ഉണ്ടായിരുന്നില്ലെന്നും ജിജി പ്രേമന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam