
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം. മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട ഘടകങ്ങൾ നടപടിയെടുത്ത് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകി.
ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ എന്നിവരാണ് വീണ ജോർജിനെ പരിഹസിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.
ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് യോഗം ചേരും. ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളിലും സിപിഎം റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും.
ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി എത്തി
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് എത്തി. സിപിഎം നേതാക്കൾക്കൊപ്പമെത്തിയ വീണാ ജോർജ് ബിന്ദുവിൻ്റെ കുടുംബത്തിനൊപ്പം സർക്കാരുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. മകന് സ്ഥിരം സർക്കാർ ജോലി നൽകുന്ന കാര്യം മന്ത്രി ഉറപ്പു നൽകിയെന്ന് ബിന്ദുവിൻ്റെ ഭർത്താവ് പറഞ്ഞെങ്കിലും ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam