തൊടുപുഴ: എം എം മണിക്ക്(mm manbi)മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ(s rajendran) രംഗത്തെത്തി. എല്ലാവർക്കും എല്ലാവരുടെയും ജാതി അറിയാം.ജാതി ഉണ്ട് എന്നുള്ള കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. 2021ൽ പരസ്യമായി മൂന്നാറിൽ ജാതി പറഞ്ഞാണ് പാർട്ടി വോട്ട് പിടിച്ചത്.ജാതി സമവാക്യം എന്ന പേരിൽ പറയനും പള്ളനും എന്നൊക്കെ എടുത്തു പറഞ്ഞു . ഇത് പറഞ്ഞത് ശരിയായില്ല എന്നേ താൻ പറഞ്ഞുള്ളൂ.
എംഎം മണിയെ പേടിച്ചല്ല വാർത്താസമ്മേളനം മാറ്റിവെച്ചത്. എംഎം മണി പറയാനുള്ളത് പറഞ്ഞോട്ടെ. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളിൽ പോലും ഇല്ലാത്ത കാര്യമാണ് എല്ലാവരും പറയുന്നത്. എംഎം മണി തനിക്കെതിരെ പ്രസംഗിച്ചാൽ അത് താനും കൂടി കസേരയിട്ട് കേട്ടിരുക്കും. ഒരു മുതിർന്ന ആൾ എന്ന നിലയിൽ എം എം മണി പറയുന്നത് കേൾക്കേണ്ടത് ആണെങ്കിൽ കേൾക്കും. ഇല്ലാത്തതാണെങ്കിൽ തള്ളിക്കളയും. വാർത്താസമ്മേളനം നടത്തേണ്ട കാര്യം വന്നാൽ നടത്തുക തന്നെ ചെയ്യുമെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ്. രാജേന്ദ്രന്‍റെ പ്രതികരണത്തിന് ഇന്നലെ മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി രംഗത്തെത്തിയിരുന്നു. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്നായിരുന്നു മണിയുടെ ചോദ്യം. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന്‍ എംഎല്‍എ ആയി ഞെളിഞ്ഞ് നടന്നത്. എസ്‌സി വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് സ്‌ഥാനാർഥി ആക്കിയത്. വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരുമെന്ന മുന്നറിയിപ്പും എംഎം മണി നൽകിയിരുന്നു