
തൊടുപുഴ: കെ റെയിൽ പദ്ധതിയുടെ (K Rail) അതിരടയാള കല്ലുകൾ പിഴുതു മാറ്റിയാൽ കേരളത്തിൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഒന്നും കോൺഗ്രസിനില്ല (COngress) . യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ( K Sudhakaran) പ്രസ്താവനയ്ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കല്ലുകൾ പിഴുതു മാറ്റിയാൽ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വികസനത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളിൽ നിന്ന് യുഡിഎഫ് പിന്തിരിയണം. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ആർഎസ്എസിനെയും എസ്ഡിപിഐയുടെയും ശ്രമം. ഈ ശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണം. സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തെ സർവ്വ ശക്തിയുമുപയോഗിച്ച് സർക്കാർ എതിർക്കും.
സിപിഐയുടെ കോൺഗ്രസ് പുകഴ്ത്തലിനെ സംബന്ധിച്ചും കോടിയേരി പ്രതികരിച്ചു. കാനം രാജേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. അതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല. സർക്കാർ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഒറ്റപെട്ട സംഭവങ്ങളാണ്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ആണ് കേരളത്തിലേത്. ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിക്കേണ്ട കാര്യമില്ല. പൊലീസിനെതിരായ ഹൈക്കോടതി പരാമർശങ്ങൾ പുതിയ കാര്യമല്ല.
ഇടുക്കി സമ്മേളനം സംബന്ധിച്ച് പുറത്തുവരുന്ന വിവരം പലതും മാധ്യമസൃഷ്ടിയാണ്. ആഭ്യന്തരവകുപ്പിന് പ്രത്യേക മന്ത്രി വേണമെന്ന ആവശ്യം ഉയർന്നിട്ടില്ല. സമ്മേളനത്തിൽ ഒരു പ്രതിനിധിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഇടുക്കി സമ്മേളന വാർത്തകൾ മാധ്യമങ്ങൾ വക്രീകരിച്ചു നൽകിയെന്നും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam