
ആലപ്പുഴ: ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെൻറ് ആണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് പാർട്ടി വേദിയിൽ തുറന്നു സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടി പ്രവർത്തകർക്ക് അഹങ്കാരം കൂടിയെന്നും ആലപ്പുഴ വള്ളികുന്നത്തെ സിപിഎം പൊതുയോഗത്തിൽ ഐസക്ക് തുറന്നടിച്ചു. തെറ്റുപറ്റിയത് ജനങ്ങൾക്കാണെന്ന് പിണറായി വിജയൻ കണ്ണൂരിലെ പൊതുയോഗങ്ങളിൽ പറഞ്ഞതിന് പിന്നാലെയാണ് പിണറായി ലൈനിന് ഘടകവിരുദ്ധമായ ഐസക്കിന്റെ ആത്മവിമർശനം.
വള്ളിക്കുന്നത്തെ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിൽ ജില്ലയിലെ മുതിർന്ന നേതാക്കളെ അടക്കം വേദിയിൽ ഇരുത്തി കൊണ്ടായിരുന്നു ഐസക്കിന്റെ തുറന്നുപറച്ചിൽ. സഹകരണ ബാങ്കുകളിലെ അഴിമതി അടക്കം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ഐസക്ക് പറഞ്ഞു. പാർട്ടി തീരുമാനിച്ചാൽ ആരും ചോദിക്കാൻ ഇല്ലെന്ന ഭാവം ചിലർക്ക് ഉണ്ടായിരുന്നെന്നും ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാർത്ഥി നിർണയമെന്നും ഐസക്ക് തുറന്നുപറഞ്ഞു. ജനങ്ങൾ പറയുന്നത് എല്ലാം ശരിയായ കാര്യങ്ങൾ ആകണമെന്ന് ഇല്ലെങ്കിലും അവരുടെ മുന്നിൽ വിനയത്തോടെ നിൽക്കാൻ പഠിക്കണമെന്ന മുന്നറിയിപ്പും ഐസക്കിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
പാർട്ടിയിലെ പിണറായി വിജയൻ അനുകൂല ചേരി തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് നടത്തുന്ന വിലയിരുത്തലുകളെ പാടെ തള്ളിക്കളയുകയാണ് ഐസക്കിന്റെ തുറന്നുപറച്ചിൽ. കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകളോട് ചേർന്നുനിൽക്കുന്നതാണ് ഐസക്കിന്റെ വാക്കുകളെങ്കിലും പാർട്ടി വേദിയിലെ തുറന്നുപറച്ചിൽ സംസ്‌ഥാന സിപിഎമ്മിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതയുടെ ആഴം കൂടി വ്യക്തമാക്കുന്നതാണ്. തന്റെ പ്രസംഗം ആരും വീഡിയോയിൽ ചിത്രീകരിക്കുന്നില്ലെന്ന ധാരണയിലാണ് ഐസക്ക് ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞതെങ്കിലും സ്ഥലത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകരിൽ ചിലരും പ്രാദേശിക മാധ്യമ പ്രവർത്തകരും ഐസക്കിന്റെ പ്രസംഗം ഓഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു.
കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി. സംസ്ഥാന കമ്മിറ്റി തീരുമാനമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗം ചേര്‍ന്നത്. തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല യോഗം ചേരാനിരിക്കെയുള്ള ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നത്. വിശാല സമിതി ചർച്ചയെ സ്വാധീനിക്കലാണ് യോഗത്തിലെ വിശദീകരണത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് വിശദീകരണ പൊതുയോഗം തീരുമാനിച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാക്കൾ പോലും പങ്കെടുത്തില്ല. തെറ്റുതിരുത്തൽ ചർച്ച ചെയ്യാനിരിക്കെ ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കള്‍ക്ക് അതൃപ്തി. ലക്ഷ്യം വിശാല സമിതി ചർച്ചയെ സ്വാധീനിക്കലെന്നാണ് വിലയിരുത്തൽ. സിസി റിപ്പോർട്ട് മറികടന്ന വിശദീകരണ വാദങ്ങൾ നേതാക്കൾ ഏറ്റു പിടിക്കുന്നില്ല. ഉപനേതൃ പദവി പ്രതികരണത്തിലും നേതാക്കള്‍ക്ക് വിയോജിപ്പുണ്ട് എന്നാണ് വിവരം. ഏകപക്ഷീയ പരസ്യ പ്രതികരണം സിപിഐക്ക് മേൽക്കൈ ഉണ്ടാക്കി എന്നും നേതാക്കള്‍ വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam