
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി. ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തി. വീട്ടമ്മയുടെ അയൽ വാസിയാണ് ഷാജഹാൻ. എന്ത് ആവശ്യത്തിനും വീട്ടമ്മയും കുടുംബവും ആദ്യം വിളിക്കുന്നത് ഷാജഹാനെയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. എന്നാൽ, ഷാജഹാനാണ് ഓടിയതെന്ന് വീട്ടമ്മക്ക് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ഇവർ ആദ്യം വിളിച്ചത് ഷാജഹാനെയാണ്. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയമുണരുന്നത്.
ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ; പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയെന്ന് പരാതിക്കാരി
ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സിപിഎം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്. ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം വ്യക്തമാക്കി. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.