ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നത്. പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്നായിരുന്നു റിപ്പോർട്ടുകൾ.
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് പകരം പാർട്ടി സെക്രട്ടറിയുടെ ചുമതല ആർക്കും നൽകേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിലവിലെ സംവിധാം തുടരാനാണ് പാട്ടി തീരുമാനം. ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നത്. പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഈ വിഷയം സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എം എം മണി യോഗ ശേഷം പ്രതികരിച്ചു. സെക്രട്ടേറിയറ്റിൽ വിഷയം വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയടക്കം മന്ത്രിമാർ വിദേശസന്ദർശനം കഴിഞ്ഞെത്തിയ ശേഷം നടന്ന ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമായിരുന്നു ഇന്നത്തേത്.
കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുമ്പോൾ പകരം ആർക്കും പ്രത്യേക ചുമതലയില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്ററും വ്യക്തമാക്കിയിരുന്നു. ചുമതല മാറ്റ വാർത്ത ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
കോടിയേരി കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആരോഗ്യകാരണങ്ങളാലാണിത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ പരിശോധനകൾക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്.
എന്നാൽ വിദഗ്ധ പരിശോധക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കിൽ അവധി നീട്ടാൻ അന്നേ ആലോചനയുണ്ടായിരുന്നു. രണ്ടാഴ്ചത്തെ മാത്രം അവധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകൾക്ക് പകരം ആളെ നിയോഗിച്ചിരുന്നില്ല.