
കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻ. തന്നെ കരുതിക്കൂട്ടി പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് സികെപി പത്മനാഭൻ പറഞ്ഞു. പാർട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലിയായിരുന്നെന്നും അതിന്റെ ഇരയാണ് താനെന്നും സികെപി തുറന്നടിച്ചു. കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സികെപി പത്മനാഭൻ്റെ വിമർശനം.
ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല, സത്യം ജനങ്ങൾ അറിയണം എന്ന് പറഞ്ഞാണ് സികെപി പത്മനാഭന്റെ തുറന്ന് പറച്ചിൽ. വിഭാഗീയതയുടെ പേരിലാണ് തന്റെ പേരിൽ ആരോപണങ്ങൾ കെട്ടിവച്ചത്, താൻ ശരിയുടെ പക്ഷത്തായിരുന്നു. അതാണ് തനിക്കെതിരെ നടപടിയെടുക്കാൻ കാരണം. അന്ന് അതിന് പിറകിൽ പ്രവർത്തിച്ചവരാണ് ഇന്ന് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചത്. അതിൽ താൻ സന്തോഷിക്കുന്നെന്നും സികെപി പറഞ്ഞു. ജനങ്ങൾ വെറുക്കുന്ന രീതിയിൽ പാർട്ടി എത്തിയതിൽ പരിശോധന വേണം, താഴെ തട്ടിൽ അല്ല മുകളിൽ തന്നെ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് നിലവിലെ നേതൃത്വത്തിനും സികെപിയുടെ ഒളിയമ്പ്.
സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ ഇഎംഎസും മന്ത്രിമാരും ശമ്പളം പകുതിയാക്കിയതുപോലുള്ള മാതൃകകളാണ് ജനം പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ സികെപി പിണറായി സർക്കാറിനേയും ലക്ഷ്യം വച്ചു. ടിപി ചന്ദ്രശേഖരൻ വധത്തിലൂടെ എന്താണോ ഇല്ലാതാക്കാൻ ശ്രമിച്ചത്, അത് വളർന്നു. ടിപിയെക്കാൾ വലിയ പ്രസ്ഥാനമായി ആർഎംപി മാറി. പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാകുന്നതായിരുന്നില്ലെന്നും സികെപി പറഞ്ഞു. 12 വർഷത്തിന് ശേഷമാണ് സികെപി പത്മനാഭൻ പാർട്ടി നടപടിയെ കുറിച്ച് പ്രതികരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam