
തിരുവനന്തപുരം: ജില്ലാ കമ്മിറ്റി ഓഫീസ് ആക്രണത്തിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറുണ്ടായതോടെ ബിജെപിക്കും ആർഎസ്എസിനും എതിരായ ആരോപണം കടുപ്പിച്ച് സിപിഎം. തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. ബിജെപി-ആർഎസ്എസ് നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്തത്. കിടപ്പ് മുറിയിലാണ് കല്ല് വീണത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.
അതേസമയം ജില്ലാ സെക്രട്ടറി ആനാവൂരിനെ വകവരുത്താനായിരുന്നു ശ്രമമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു. ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഉണ്ടായത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ആക്രമണങ്ങൾ ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്നും എം.വി.ജയരാജൻ ആരോപിച്ചു. പാർട്ടി അണികൾ പ്രകോപനങ്ങളിൽ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഭരണത്തിന്റെ അഹങ്കാരത്തിലുള്ള ആക്രമണമാണ് ബിജെപി നടത്തുന്നത്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആറ്റുകാൽ ക്ഷേത്രത്തിന്റെ കീഴിലുള്ള ആശുപത്രിയിലാണ്. ഈ ആശുപത്രിയുടെ നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. ക്ഷേത്ര കമ്മറ്റിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിയാണെന്നും എം.വി.ജയരാജൻ ആരോപിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടർച്ചയായാണ് ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടതെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. മുകളിൽ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ആക്രമണങ്ങളെന്നും ഇ.പി.ആരോപിച്ചു.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കിടപ്പു മുറിയിലെ ജനാല ചില്ലുകളാണ് ആക്രമണത്തിൽ തകർന്നത്. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ആയിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും സിപിഎം ആരോപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam