
കൊല്ലം: വൻതോതിൽ സ്വകാര്യ നിക്ഷേപം ആർജിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയ്ക്ക് സിപിഎം സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പൂര്‍ണ പിന്തുണ. സ്വകാര്യ പങ്കാളിത്തത്തിന് പുറമെ സെസും ഫീസും അടക്കമുള്ള നിർദേശങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിർദേശം മാത്രമാണ് സമ്മേളന ചർച്ചയിൽ ഉയർന്നത്. നവകേരളത്തിനുള്ള പുതുവഴി എന്ന നയരേഖ പാർട്ടിയുടെ പ്രകടമായ നയ വ്യതിയാനത്തിന്‍റേത് കൂടിയാണ്.
എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം കൊണ്ടുവരാനും അതിന് അനുകൂലമായ രീതിയിൽ പാർട്ടി നയത്തിലും നിയമത്തിലും കാലോചിത മാറ്റത്തിനും നിർദേശിക്കുന്ന നയരേഖയ്ക്ക് സമ്മേളനത്തിൽ എതിർപ്പുണ്ടായില്ല. നയരേഖയിലെ നിർദേശങ്ങൾ പാർട്ടി ലൈനിന് ചേർന്നതാണോ എന്ന ആശങ്കകൾക്ക് പരിഹാരം വേണെന്ന് കോഴിക്കോട്ടെ പ്രതിനിധി ആവശ്യപ്പെട്ടു. സെസും ഫീസും ജനങ്ങളിൽ ആശങ്കയുണ്ടാക്കാനിടയുണ്ട്. സംശയങ്ങൾ ദൂരീകരിച്ച് വേണം നയം നടപ്പാക്കാനെന്ന അഭിപ്രായവും ഉയര്‍ന്നു. എന്നാൽ, നാലു മണിക്കൂർ ചർച്ചയിൽ പാർട്ടിയുടെ നയ വ്യതിയാനം ആരും ചോദ്യം ചെയ്തില്ല.
സമ്മേളനത്തിന് മുൻപ് നയരേഖയെ പാർട്ടി സംസ്ഥാന സെക്രട്ടറി പരസ്യമായി പിന്തുണച്ചതോടെ ചർച്ചയും ചട്ടപ്പടിയായി. പാർട്ടിയുടെ പതിവ് സംഘടനാ ചിട്ടവട്ടങ്ങളെല്ലാം മറികടന്നാണ് പുതുരേഖയുമായി പിണറായി എറണാകുളത്ത് വന്നതും ഇപ്പോള്‍ കൊല്ലത്ത് ആവർത്തിച്ചതും. പാർട്ടിയും പിണറായിയും നേരത്തെ തള്ളിപ്പറഞ്ഞ സ്വകാര്യവത്കരണത്തെയാണ് നയരേഖ വാരിപ്പുണരുന്നത്. അടിസ്ഥാന നിലപാടിൽ തന്നെ അടിമുടി മാറ്റം വന്നിട്ടും ഒരു എതിർപ്പും ഉണ്ടാകാതെ തീരുമാനം നടപ്പാക്കിയെടുക്കാൻ പിണറായിക്കായി.
സർക്കാറിന് മുന്നിലുള്ള 15 മാസം എതൊക്കെ മേഖലയിൽ സ്വകാര്യ പങ്കാളികൾ എത്തുമെന്നാണ് ഇനി അറിയാനുള്ളത്. സമ്മേളനം അംഗീകരിച്ച നയം എന്ന ഒറ്റവാക്ക് കൊണ്ട് പിണറായിക്ക് വരും കാല വിമർശനങ്ങളെ നേരിടാം. കേന്ദ്ര നേതാക്കളെ പോലും കാഴ്ചക്കാരാക്കിയാണ് പിണറായി നയരേഖയ്ക്ക് പാർട്ടി അംഗീകരാരം നേടുന്നത്. മാറിയകാലത്തെ മാറ്റമെന്ന് വിശേഷിപ്പിച്ച് പ്രഖ്യാപിത പാർട്ടി നയങ്ങളിൽ പോലും വ്യതിയാനമുണ്ടായിട്ടും കേന്ദ്ര നേതൃത്വത്തിന് എതിർപ്പുയർത്താനോ തിരുത്താനോ കഴിയുന്നില്ലെന്നതും ശ്രദ്ധേയം.
നവകേരള നയരേഖയെ സ്വാഗതം ചെയ്ത് സിപിഐ എംപി
അതേസമയം, സിപിഎം നവകേരള നയരേഖയെ സ്വാഗതം ചെയ്ത് സിപിഐ എംപി സന്തോഷ് കുമാര്‍ രംഗത്തെത്തി. കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക ഉപരോധത്തെ ചെറുക്കാനുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും നിർദേശങ്ങൾ ജനങ്ങൾക്ക് ദോഷകരമാകരുതെന്നും സന്തോഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രേഖ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു. ഇടതുപക്ഷത്തിലെ വിവിധ പാർട്ടികളുടെ കാഴ്ച്ചപാടുകള്‍ ചർച്ച ചെയ്താണ് അന്തിമ നിലപാട് എടുക്കുകയെന്നും സന്തോഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam