
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകും എന്നാണ് റിപ്പോർട്ടുകൾ. മൂന്നാം ഭരണം തേടുന്ന എൽഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിർണായകമായ സ്ഥാനാർത്ഥി ചർച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളിൽ നിന്നുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.
ജില്ലാ സെക്രട്ടറിയേറ്റ് പാനലിൽ തിരുത്തൽ വേണമെങ്കിൽ അക്കാര്യം നിർദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുക. പി ബി അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എന്നിവരുടെ പേരുകൾ അതാത് ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മട്ടന്നൂർ സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് നിലപാട് കെ കെ ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ കെ ശശീന്ദ്രന്റെ എലത്തൂർ ,ആൻറണി രാജു അയോഗ്യനായ തിരുവനന്തപുരം , ആർജെഡി -ജെഡിഎസ് തർക്കമുള്ള കോവളം എന്നീ സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉണ്ടാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam