
തിരുവനന്തപുരം: മുസ്ലീം ലീഗിനെ (Muslim League) നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). പള്ളികളിൽ പ്രതിഷേധിക്കാൻ ആവശ്യപ്പെട്ടത് ഇതിന്‍റെ ഭാഗമായെന്നും കോടിയേരി ബാലകൃഷ്ണൻ പാളയം ഏരിയാ സമ്മേളനത്തിൽ പറഞ്ഞു. തലശ്ശേരിയില്‍ ആർഎസ്എസുകാർ കലാപത്തിന് ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
മതന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് വെല്ലുവിളിക്കുകയാണ്. ഹലാൽ എന്ന വാക്കിനെ തെറ്റായി ചിത്രീകരിച്ച് മതചിഹ്നം ആക്കാൻ ശ്രമം നടക്കുന്നുണ്ട്. ചില മുസ്ലീം സംഘടനകൾ ഇതിനു ബദലായി പ്രവർത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. അധികാര ദല്ലാൾമാരായി പാർട്ടി സഖാക്കൾ പ്രവർത്തിക്കരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങളാകരുത്. എല്ലാം പാർട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്‍റെ കുടുംബത്തെ കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ സന്ദര്‍ശിച്ചു. സന്ദീപിന്‍റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കും. സന്ദീപിന്‍റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് അറിയിച്ച കോടിയേരി അക്രമപാതയിൽ നിന്നും ആർഎസ്എസ് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. ബിജെപി-ആർഎസ് എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് അക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam