ജി സുധാകരനെതിരെ കടുപ്പിച്ച് സിപിഎം; വിഎസിൻ്റെ വീടിന് മുന്നിൽ നിന്ന് ഇന്ന് പ്രതിഷേധ പ്രകടനം തുടങ്ങും; സ്ഥലത്ത് പൊലീസ് സുരക്ഷ

Published : Mar 14, 2026, 08:44 AM IST
G Sudhakaran

Synopsis

സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പാർട്ടി പ്രതിഷേധം ശക്തമാക്കി. സുധാകരന്റെ വീടിന് സമീപം പ്രകടനം നടത്താൻ സിപിഎം തീരുമാനിച്ചു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരന്റെ നീക്കം മണ്ഡലത്തിൽ സിപിഎമ്മിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പാർട്ടി പ്രതിഷേധം കടുപ്പിക്കുന്നു. സുധാകരന്റെ വീടിരിക്കുന്ന പറവൂർ മേഖലയിൽ വലിയ തോതിലുള്ള ബഹുജന പ്രതിഷേധ പ്രകടനത്തിനാണ് സിപിഎം ഒരുങ്ങുന്നത്. മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ വീടിന് മുന്നിൽ നിന്ന് ഇന്ന് വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം സുധാകരന്റെ വീടിന് സമീപത്തുകൂടി കടന്നുപോകും. ജി സുധാകരനെ 'വർഗവഞ്ചകൻ' എന്നും 'കുലംകുത്തി' എന്നും വിശേഷിപ്പിക്കുന്ന ബാനറുകളും പോസ്റ്ററുകളും പ്രദേശത്ത് ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുന്നപ്ര പോലീസിന്റെ നേതൃത്വത്തിൽ ജി സുധാകരന്റെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

പിന്നോട്ടില്ലെന്ന് ജി സുധാകരൻ

അതേസമയം, ജി. സുധാകരൻ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അദ്ദേഹം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. രക്തസാക്ഷിയായ തന്റെ സഹോദരൻ ജി. ഭുവനേശ്വരന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫി വിതരണം ചെയ്യാനാണ് അദ്ദേഹം എത്തിയത്. പാർട്ടിക്കായി ജീവൻ ബലിനൽകിയ തന്റെ സഹോദരനെ പോലും അപമാനിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ജി. സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം അമ്പലപ്പുഴ മണ്ഡലത്തിൽ സിപിഎമ്മിന് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആറ് ദശാബ്ദമായി മണ്ഡലത്തിലുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനം വോട്ടുകളിൽ വിള്ളലുണ്ടാക്കുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ അണികൾ സുധാകരനൊപ്പം പോകുന്നത് തടയാൻ താഴേത്തട്ടിൽ കർശന നിർദ്ദേശമാണ് സിപിഎം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ ആലപ്പുഴയിലെ രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി, മരണം ബൈക്ക് അപകടത്തിൽ
കേരളത്തിന്‍റെ ഭാവി വികസനം ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന്