
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ പുതിയ നിയമ നിർമാണം വേണമെന്ന് സിപിഎം. അനാചാരങ്ങൾക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉണ്ടാകണം. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി. ഇലന്തൂർ സംഭവത്തിന്റെ എല്ലാ വശങ്ങളും പുറത്തു വരണം. സമൂഹത്തിന് പാഠമാകുന്ന വിധം അന്വേഷണം നടക്കണം. കുറ്റകൃത്യം പുറത്തെത്തിക്കാൻ കേരള പൊലീസ് നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്നും സിപിഎം വ്യക്തമാക്കി.
'നിയമം കൊണ്ടുവരാൻ നേരത്തെ ആലോചിച്ചിരുന്നു'
ദുർമന്ത്രവാദത്തെയും അന്ധവിശ്വാസത്തെയും നേരിടാൻ കേരളത്തിൽ നിയമം കൊണ്ടുവരാൻ നേരത്തെ ആലോചിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഗുരുതരമായ പ്രശ്നമാണിത്. സമൂഹത്തെ രക്ഷിക്കാൻ ഉപരിപ്ലവമായ ഇടപെടൽ കൊണ്ട് കാര്യമില്ല. ശക്തമായ പ്രചാരണം ഇതിനെതിരെ ഉണ്ടാകണമെന്നും ശൈലജ ആവശ്യപ്പെട്ടു. ചൊവ്വാദോഷം പോലുള്ള പ്രശ്നങ്ങൾ ഇപ്പോഴും സമൂഹത്തിലുണ്ട് . പ്രതിരോധ കുത്തിവയ്പ്പിനെതിരെ പോലും ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നു. മതവിശ്വാസത്തിന്റെ മറ പിടിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഗ്യാങ്ങുകൾ ഉണ്ട്. സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയർന്നു വന്നേക്കാമെന്നും കെ.കെ.ശൈലജ പറഞ്ഞു.
ഒടുവിൽ പാർട്ടി സ്ഥിരീകരിച്ചു, 'നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സിപിഎം പ്രവർത്തകൻ'
ഇലന്തൂർ നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സജീവ സിപിഎം പ്രവർത്തകൻ ആയിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപ്. വലിയ അറിവും പണ്ഡിത്യവും ഉള്ള ആളായിരുന്നു ഭഗവൽ സിംഗ്. സിപിഎം വ്യക്തിത്വം എന്നതിൽ ഉപരി ജനകീയ മുഖം ആയിരുന്നു അദ്ദേഹത്തിന്റെത്. മുൻപ് പൂർണമായും പുരോഗമനവാദി ആയിരുന്നു. പഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങളിലും സാംസ്‌കാരിക- വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു ഭഗവൽ സിംഗ് എന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസം നേടിയിരുന്നു.