
വയനാട്: ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായ സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ. വിള്ളൽ രൂപപ്പെട്ട വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെയാണ് നടത്തുക. നിലവിൽ ചോർച്ച കണ്ടെത്തിയിരിക്കുന്നത് രണ്ടു വീടുകളിലാണ്. അതേസമയം വീടുകളിൽ വിള്ളൽ വീണതിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്. 26.94 ലക്ഷം രൂപ ചെലവിലാണ് ടൗൺഷിപ്പിൽ ഒരു വീട് പണിയുന്നത്. ദുരന്തത്തെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക രീതിയിൽ ആണ് വീടുകളുടെ നിർമ്മാണം. ആ സാഹചര്യത്തിലാണ് ഇപ്പോൾ വീടുകളിൽ വിള്ളൽ വീണിരിക്കുന്നത്.
അതേസമയം വിള്ളല്‍ കണ്ടെത്തിയ വീടുകളില്‍ ഊരാളുങ്കല്‍ അധികൃതർ പരിശോധന നടത്തി. ടൗണ്‍ഷിപ്പിലെ 2 വീടുകളുടെ മേല്‍ക്കൂരയില്‍ ആണ് വിള്ളല്‍ രൂപപ്പെട്ട് ചോർച്ചയുണ്ടായത്. തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു. ചൂരല്‍മല സ്വദേശി നൗഫലിന്‍റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോർച്ച രൂപപ്പെട്ട വിവരം ഇന്നലെയാണ് പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ കൂടി വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. രണ്ട് ഇടത്തും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അരുണ്‍ ബാബു പറഞ്ഞു.
ആദ്യ സോണിലെ എട്ട്, ഏഴ് നമ്പർ വീടുകളിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടത്. വിള്ളല്‍ വീണ ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. മുകളിലും ചോർച്ച പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. എന്നാല്‍ പ്രശ്നം പരിഹരിക്കുന്നത് വരെ ആശങ്ക മാറില്ലെന്ന് എട്ടാം നമ്പർ വീടിന്‍റെ ഉടമസ്ഥനായ ചൂരല്‍മല സ്വദേശി നൗഫല്‍ പറഞ്ഞു. മാർച്ച് ഒന്നിനാണ് ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയത്. ധൃതിയില്‍ പണി പൂര്‍ത്തികരിക്കാനുള്ള സമ്മർദ്ദം ഊരാളുങ്കലിനും വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പല പരിശോധനകളും മാറ്റി വെക്കേണ്ട സാഹചര്യം ഇതുണ്ടാക്കിയെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam