
തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് ഐജി ഇജെ ജയരാജന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി. തീരദേശ സുരക്ഷ എഡിജിപിയാണ് സ്ഥാനക്കയറ്റം. പൊലീസ് വാഹനത്തിൽ പൊതു സ്ഥലത്ത് മദ്യപിച്ചതിന് സസ്പെൻഷനിലായിരുന്ന ജയരാജിനെ വകുപ്പ് തല അന്വേഷണത്തിൽ കുറ്റവിമുക്തനാക്കിയിരുന്നു.
ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും ജയരാജിനെ ആദ്യം സസ്പെന്‍റ് ചെയ്ത സർക്കാർ പിന്നീട് റദ്ദാക്കുകയായിരുന്നു. ഡിജിപി ശങ്കർ റെഡ്ഡി നടത്തിയ അന്വേഷണത്തിൽ ജയരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍, പിന്നീട് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജയരാജനെ കുറ്റവിമുക്തനാക്കിയത്.
മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെയും, ഡ്രൈവറെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് ഐജിക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഡ്രൈവര്‍ സന്തോഷിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍റ് ചെയ്തു.
ട്രെയിന്‍ യാത്രക്കിടെ മദ്യലഹിരയില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന് ജയരാജന്‍ നേരത്തെയും സസ്‌പെന്‍ഷനിലായിട്ടുണ്ട്. അന്ന് ജയരാജനെതിരായ നടപടി ഒരു ശാസനയില്‍ ഒതുക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തു.
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഇന്റലിജന്‍സിലും അതിനുശേഷം ക്രൈംബ്രാഞ്ചിന്റെ ഉത്തരമേഖലയുടെ ചുമതലയുള്ള ഐജിയായും ജയരാജനെ നിയമിച്ചു. ക്രമസമാധാനചുമതലയുളള ഒരു റെയ്ഞ്ചിനായി ഐജി നീക്കങ്ങള്‍ നടത്തുന്നതിനിടെ ആയിരുന്നു സസ്‌പെന്‍റ് ചെയ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam