നെടുങ്കണ്ടം കസ്റ്റഡിമരണം: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും

By Web TeamFirst Published Jul 3, 2019, 9:39 AM IST
Highlights

നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയും പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്യുമെന്നാണ് സൂചന. 

ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളില്‍ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയും പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്യുമെന്നാണ് സൂചന.

കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടരുകയാണ്. സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട നെടുങ്കണ്ടം എസ്ഐയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. എസ്ഐയെ ഇന്ന് വീണ്ടും വിളിച്ചുവരുത്തും. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. മൊഴിയെടുപ്പ് ഉടൻ പൂർത്തിയാക്കി ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതുവരെ രേഖപ്പെടുത്തിയ സാക്ഷികളുടെയും ആരോപണ വിധേയരായ പൊലീസുകാരുടെയും രാജ്കുമാറിന്‍റെ ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. 

ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ്‍ ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 

click me!