പ്രിന്‍സിപ്പള്‍ ഉചിതമായ രീതിയില്‍ ഇടപെട്ടിരുന്നുവെങ്കില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ തടയാമായിരുന്നുവെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ കോളേജില്‍ അടിയന്തര പിടിഎ മീറ്റിംഗ് ആരംഭിച്ചു. കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയും അതേ ചൊല്ലി വലിയ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടും പിടിഎ യോഗം വിളിച്ചു കൂട്ടാത്ത പ്രിന്‍സിപ്പാളിന്‍റെ നടപടിക്ക് എതിരെ രക്ഷിതാക്കള്‍ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് പിടിഎ യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.
പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട് തന്‍റെ അധ്യാപകനെ ജസ്പ്രീത് വന്നു കണ്ടിരുന്നതായി പ്രിൻസിപ്പള്‍ പിടിഎ യോഗത്തിൽ വിശദീകരിച്ചു. വിദ്യാര്‍ത്ഥിയുടെ ഹാജർ നിലയുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി റിപ്പോർട്ട് തേടിയിരുന്നു. ഇതിന് കോളേജ് മറുപടി നൽകി. എന്നാൽ പിന്നീട് യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് നടപടി ഒന്നും ഉണ്ടായില്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
എന്നാല്‍ യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് രക്ഷിതാക്കള്‍ പ്രിന്‍സിപ്പളിന് നേരെ നടത്തിയത്. പ്രിന്‍സിപ്പള്‍ ഉചിതമായ രീതിയില്‍ ഇടപെട്ടിരുന്നുവെങ്കില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ തടയാമായിരുന്നുവെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.