
കോട്ടയം: വാട്സാപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ചതിനാൽ അഡ്മിൻമാരോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചെന്ന് ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസിൽ പരാതി നൽകിയത്.
എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, കെ വിദ്യ, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനിൽ ഹാജാരാവാൻ ആവശ്യപ്പെട്ടത്. ഗ്രൂപ്പ് അഡ്മിന്മാരായ റിജിൽ, ജോബി എന്നിവരോടും പോസ്റ്റ് ഷെയർ ചെയ്ത ജോൺസനോടും ആണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചുവെന്നാണ് വിവരം. വാട്സ്ആപ്പുമായി ബന്ധപ്പെട്ട പരാതി നൽകിയതായി പരാതിക്കാരനും പറയുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. സി പി എമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കൾക്കിടയിലെ തർക്ക പരിഹാരത്തിനാണ് സ്റ്റേഷനിൽ വിളിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ പരാതിക്കടിസ്ഥാനം വാട്സ്ആപ്പ് ഗ്രൂപ്പിലെ വിമർശനമാണെന്ന് ശക്തിപ്പെടുകയാണ്.
നേരത്തെ, നിഖിൽ തോമസിനെ പിന്തുണച്ചിരുന്നുവെങ്കിലും ആ നിലപാടിൽ നിന്നും പാർട്ടി തള്ളിപ്പറയുകയായിരുന്നു. നിഖിൽ തോമസിനായി ഇടപെട്ട സിപിഎം നേതാവ് ബാഹുജാൻ ആണെന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ബാഹുജനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മറച്ചു വെയ്ക്കാൻ ഒന്നുമില്ല. വിവരങ്ങൾ കൃത്യമായി കിട്ടിയ ശേഷം പ്രതികരിക്കാമെന്നും ബാബുജാൻ പറഞ്ഞിരുന്നു. നിഖിൽ തെറ്റ് ചെയ്തു എന്നാണല്ലോ വ്യക്തമായിരിക്കുന്നതെന്നും ബാബുജാൻ ചോദിച്ചു.
'നിഖിലിന്‍റെ സർട്ടിഫിക്കറ്റ് വ്യാജം തന്നെ'; കേരള സര്‍വകലാശാലയ്ക്ക് കലിംഗ ഔദ്യോഗികമായി മറുപടി നൽകി
എസ്എഫ്ഐ നേതാവിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സിന്‍ഡിക്കേറ്റ് മെമ്പർ ആരാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കായംകുളത്തു നിന്നുള്ള ഏക സിൻഡിക്കേറ്റ് മെമ്പർ കെഎച്ച് ബാബുജാൻ ആണ്. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത് ബാബുജനാണോ എന്നായിരുന്നു ചെന്നിത്തല ഉയർത്തിയ ആരോപണം. ആരോപണം ശക്തമാവുന്നതിനിടെയാണ് ബാഹുജാന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam