കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡായി, ക്രൗഡ് ഫണ്ടിംഗ് തുടരാമെന്ന് ഹൈക്കോടതി

By Web TeamFirst Published Jul 7, 2021, 11:50 AM IST
Highlights

സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ഇമ്രാന് ചികിത്സാ സഹായം തേടി, ക്രൗഡ് ഫണ്ടിംഗ് ഉൾപ്പടെ ഇന്നലെ തുടങ്ങിയിരുന്നു. എന്നാൽ വെന്‍റിലേറ്ററിലുള്ള കുട്ടിക്ക് ഈ മരുന്ന് നൽകാൻ നിലവിൽ കഴിയില്ലെന്ന പ്രശ്നമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിശോധിക്കാനാണ് കോടതി നിർദേശപ്രകാരം മെഡിക്കൽ ബോർഡിനെ നിയോഗിച്ചത്. 

കൊച്ചി: സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാടറിയിച്ചത്. കുട്ടിയുടെ അച്ഛനും പെരിന്തൽമണ്ണ സ്വദേശിയുമായ ആരിഫ് ആണ് ഹർജി നൽകിയത്. 18 കോടി രൂപ വില വരുന്ന മരുന്നു നല്‍കുകയല്ലാതെ മകന്‍റെ ജീവൻ രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നൽകിയത്. 

എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

അമേരിക്കയില്‍ നിന്ന് എത്തിക്കാനുള്ള മരുന്ന് വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടിയ്ക്ക് നല്‍കാനാകുമോ എന്നാണ് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കേണ്ടത്. രണ്ടു കുട്ടികൾ ആണ് ഇതേ രോഗവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലുള്ളത്. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന്‍, അഹമ്മദ്  കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിന്റെ മകള്‍ ഒരു വയസ്സുള്ള ഫാത്തിമ ഹൈസല്‍ എന്നീ കുട്ടികളാണ് ചികിത്സയിൽ ഉള്ളത്.

കുഞ്ഞ് ഇമ്രാനെ നിങ്ങൾക്കും സഹായിക്കാം:

click me!