
തിരുവനന്തപുരം: എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ഒഴിവിൽ പുതിയ മന്ത്രിയെ തെരെഞ്ഞെടുക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദന്‍റെ രാജിയിലിലും തീരുമാനമുണ്ടാകും.
പുതിയ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നോ നാളെയോ മന്ത്രിസ്ഥാനം രാജിവെച്ചേക്കും. ഈ ഒഴിവിലേക്ക് കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി കുഞ്ഞമ്പു, പി നന്ദകുമാർ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. മുൻ മന്ത്രിമാർക്ക് വീണ്ടും അവസരം നൽകേണ്ടെന്ന തീരുമാനം കെ കെ ശൈലജയ്ക്കായി മാറ്റാൻ ഇടയില്ല. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. സജി ചെറിയാന്‍റെ ഒഴിവ് ഉടൻ നികത്തുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങളായ എ വിജയരാഘവൻ, എം എ ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സംഘടനപരമായ നിലപാടിൽ ഉറച്ച് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചുമതല ഏൽപ്പിച്ചത് പാർട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. പരമാവധി എല്ലാവരേയും ചേർത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.